ഭാരതീയ ധര്‍മ്മ പ്രചാര സഭയുടെ (BDPS) ആചാര്യന്‍ ഡോ ശ്രീനാഥ് കാരയാട്ടിന്റെ മേല്‍നോട്ടത്തില്‍ ടോറോന്റോയില്‍ ശതചണ്ഡി മഹായാഗം നടന്നു.കാനഡയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള അമ്പതിലധികം പേര്‍ നാല് മാസമായി ദേവീമാഹാത്മ്യവും യാഗവിധികളും പഠിച്ചു ഋത്വിക്കുകള്‍ ആയെന്ന പ്രത്യേകതയാണ് ഈ യാഗത്തിനുള്ളത് .

പെണ്‍കുട്ടികള്‍ ദേവിയുടെ പ്രതീകം ആണെന്നുള്ള തത്വശാസ്ത്രത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള കന്യകാ പൂജയും നടത്തപ്പെട്ടു. അതോടൊപ്പം തന്നെ ആണ്‍കുട്ടികളെ പൂജിക്കുന്ന വടുകപൂജയും നടന്നു.

ഏറെ പ്രത്യേകതകളോടെ, ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെ ദേവിയായി കരുതി പൂജിക്കുന്ന സുവാസിനി പൂജയും നടത്തപ്പെട്ടു .സനാതന ധര്‍മ്മത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം ഊട്ടിയുറപ്പിക്കുന്ന കാഴ്ചകള്‍ ആയിരുന്നു യാഗത്തില്‍ ഉടനീളം. സ്ത്രീകള്‍ ആയിരുന്നു മുഖ്യകര്‍മികള്‍.

ചണ്ഡികാദേവിയെപ്പോലെ ചുവന്ന പട്ടണിഞ്ഞ സ്ത്രീകള്‍ യാഗത്തിന്റെ മാറ്റുകൂട്ടി.

ശ്രീനാഥ് കാര്യാട്ടിന്റെ ഒപ്പം ശ്രീശക്തി ശാന്താനന്ത മഹര്‍ഷിയും യാഗത്തില്‍ പങ്കെടുത്തു .ഇവരോടൊപ്പം സുജിത സുരേഷ് (BDPS, ദുബായ്), ലേഖ നായര്‍ (BDPS, കാനഡ) എന്നിവരും യാഗത്തില്‍ മുഖ്യപങ്കു വഹിച്ചു.അടുത്ത വര്‍ഷത്തേക്കുള്ള മഹാലക്ഷ്മി പൂജ ക്ലാസ്സുകളും, ദേവീമാഹാത്മ്യം ക്ലാസ്സുകളും ഉടനെ തുടങ്ങുമെന്നും, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയില്‍ ചണ്ഡികായാഗം നടത്തപ്പെടുമെന്നും സംഘാടകര്‍ അറിയിച്ചു.