കണ്ണുർ: വായ്പകൾ തിരിച്ചടക്കാത്തതിനെ തുടർന്ന് കണ്ടുകെട്ടുന്ന വാഹനങ്ങൾ ലേലത്തിൽ പിടിക്കാനായി മുടക്കിയ പണത്തിൽ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഇരിട്ടി ജിഷ ഭവനിൽ ജിതി(33)ന്റെ പേരിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. കോറോം കൊക്കോട്ടെ കൃഷ്ണ ദീപത്തിൽ സുമോദിന്റെ പരാതിയിലാണ് കേസെടുത്തത്. 2019 മാർച്ച് ആറുമുതൽ കഴിഞ്ഞ ഫെബ്രുവരി 22 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

വായ്പകൾ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് പിടിച്ചെടുത്ത് ലേലം ചെയ്യുന്ന വാഹനങ്ങളുടെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ലേലത്തിൽ വെക്കുന്ന വാഹനങ്ങൾ ലേലം കൊള്ളുന്നതിനായാണ് സുബോധിൽ നിന്ന് പലപ്പോഴായി പണം വാങ്ങിയത്. ലേലത്തിൽ പിടിക്കുന്ന വാഹനങ്ങൾ മറിച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്റെ 50 ശതമാനം തുക കൂടി മടക്കി നൽകാമെന്ന വ്യവസ്ഥയിലാണ് പണം വാങ്ങിയിരുന്നതെന്ന് പരാതിയിൽ പറയുന്നു.

ഇങ്ങിനെ 14,44,000 കൈക്കലാക്കിയിട്ടും നൽകിയ പണമോ വ്യവസ്ഥ പ്രകാരമുള്ള ലാഭമോ നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്ന് കാണിച്ച് പയ്യന്നൂർ ഡിവൈ.എസ്‌പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.