പട്‌ന;കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി പാട്‌നയിൽ കോൺഗ്രസിന്റെ ജാതി പോസ്റ്റർ. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും ബിഹാറിലെ നേതാക്കളുടെയും ജാതി വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്ററുകളാണ് പാട്‌നയിലെ തെരുവുകളിൽ ഉയർന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിഹാർ കോൺഗ്രസ് അധ്യക്ഷൻ മദൻ മോഹൻ ഝായും ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവരാണെന്നു പോസ്റ്റർ വ്യക്തമാക്കുന്നു. നിലവിൽ ബിജെപിയുടെ ആരോപണങ്ങൾ ചെറുക്കാനുള്ള തത്രപാടിലാണ് കോൺഗ്രസ് നേതൃത്വം. ജാതിക്കാർഡിറക്കി വോട്ടുപിടിക്കാനുള്ള കോൺഗ്രസിന്റെ നെറികെട്ട കളിയാണ് പാട്‌നയിൽ അരങ്ങേറുന്നതെന്നും ബിജെപി ആരോപിച്ചു.

സംസ്ഥാന തലസ്ഥാനമായ പട്‌നയുടെ വിവിധ മേഖലകളിലാണ് നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം അവരുടെ ജാതിയും വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് സംസ്ഥാനത്തു ജാതിരാഷ്ട്രീയം പരിപോഷിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞയാഴ്ച പുനഃസംഘടിപ്പിച്ചിരുന്നു. ഇതേതുടർന്നാണ്, സാമൂഹിക സമത്വത്തിനു മാതൃക കുറിച്ചതിന് രാഹുൽ ഗാന്ധിക്കു നന്ദി അറിയിച്ചു കൊണ്ടു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. . ബിഹാറിന്റ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറി ശക്തിസിൻഹ് ഗൊഹ്‌ലി രജപുത്ര സമുദായാംഗമാണെന്നും തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റി ചെയർമാനും രാജ്യസഭാംഗവുമായ അഖിലേഷ് പ്രസാദ് സിങ്, നിയമസഭാകക്ഷി നേതാവ് സദാനന്ദ് സിങ് എന്നിവർ യഥാക്രമം ഭൂമിഹാർ, പിച്ചഡ സമുദായംഗങ്ങളാണെന്നും പോസ്റ്ററിൽ സൂചിപ്പിച്ചിട്ടുണ്ട്.

വിവാദ പോസ്റ്ററുകളെക്കുറിച്ചു പ്രതികരിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം വിസമ്മതിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പു മുൻനിർത്തി ജാതി കാർഡ് ഇറക്കാനാണ് കോൺഗ്രസ് ശ്രമമെന്നു ബിജെപി സംസ്ഥാന വക്താവ് നിഖിൽ ആനന്ദ് ആരോപിച്ചു. കടുത്ത നിരാശയിലായ കോൺഗ്രസ് നേതൃത്വം, രാഹുൽ ഗാന്ധിയെ പൂണൂൽ ധരിച്ചവനും ശിവഭക്തനും കൈലാസ് മാനസസരോവറിലേക്കു തീർത്ഥാടനം നടത്തിയ വ്യക്തിയുമൊക്കെയായി പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ്. ജാതികാർഡ് ഇറക്കി നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ ശ്രദ്ധിക്കുമെന്നാണു പ്രതീക്ഷയെന്നും ബിജെപി വക്താവ് പറഞ്ഞു.