വാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കത്തിന്റെ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. ചിത്രത്തിൽ നിന്നും യുവ നടൻ ധ്രുവിനെ ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. ധ്രുവിന് പകരമായി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കുമെന്നും വാർത്ത പരന്നിരുന്നു. ഇതോടെ താൻ മാമാങ്കത്തിൽ അഭിനയിക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ തന്നെ സോഷ്യൽമീഡിയ വഴി വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ ഉണ്ണിമുകുന്ദന്റെ വരവ് തന്റെ അറിവോടെയല്ല എന്നാണ് സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പുതിയ വിവാദത്തിന് തിരകൊളുത്തുകയാണ്. ഉണ്ണി മുകുന്ദനുമായി താൻ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്നും സംവിധായകൻ സജീവ് പിള്ള പറഞ്ഞു.

എന്നാൽ 2019ൽ മാമാങ്കത്തിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചു. തന്റെ ഈ വർഷത്തെ രണ്ടു പ്രധാന ചിത്രങ്ങളിൽ ഒന്ന് ചോക്ലേറ്റും മറ്റേതു മാമാങ്കവും എന്നാണ് ഉണ്ണി കുറിച്ചത്. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും. എന്നാൽ ഉണ്ണി മുകുന്ദൻ മാമാങ്കത്തിൽ എത്തുന്നുവെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് നടൻ ധ്രുവൻ പറഞ്ഞു.

സജീവ് പിള്ള എന്ന സംവിധായകന്റെ വർഷങ്ങൾ നീണ്ട സ്വപ്നമാണ് മാമാങ്കം. ധ്രുവനെ ചിത്രത്തിൽ ഒഴിവാക്കിയതിനെ കുറിച്ച് അറിയില്ലെന്നും ഒഴിവാക്കിയെങ്കിൽ ഈഗോ പ്രശ്നങ്ങൾ മൂലമാകാനേ സാധ്യതയുള്ളുവെന്നുമായിരുന്നു സംവിധായകൻ സജീവ് പിള്ളയുടെ പ്രതികരണം.

പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ് മാമാങ്കത്തിന്റെ നിർമ്മാതാവ്. ചിത്രത്തിൽ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കർഷകനായും സ്ത്രൈണ ഭാവത്തിലായും നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 35 മിനിറ്റിലധികം നേരം സ്ത്രൈണ ഭാവത്തിൽ പ്രത്യക്ഷപ്പെടുമെന്നും നിർമ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികൾക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തിൽ അഭിനയിക്കും.

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ അഭിമാനചിത്രങ്ങളായ ബാഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്‌സ് ജോലികൾ നിർവഹിച്ച ആർ സി കമലാകണ്ണനാണ് മാമാങ്കത്തിന്റെയും വി എഫ് എക്‌സ് ചെയ്യുന്നത്. വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ ശിഷ്യനാണ് ചിത്രത്തിന്റെ സംവിധായകനായ സജീവ് പിള്ള.