കൊല്ലം; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ദിവസങ്ങളോളം വീടിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതുകൊടുംക്രിമിനൽ. കൊല്ലം ചടയമംഗലത്താണ് സംഭവം. നാട്ടുകാരുടെ ഇടപെടലിലാണ് ചടയമംഗലത്തെ അജി പൊലീസ് കസ്റ്റഡിയിൽ ആകുന്നത്.

പീഡനം സഹിക്കാനാവാതെ രക്ഷപ്പെടാൻ ശ്രമിച്ച യുവതിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. സംഭവത്തിൽ ചടയമംഗലം മേയിൽ സ്വദേശി അജി അറസ്റ്റിലായി. വധശ്രമക്കേസിലടക്കം പ്രതിയാണ് പിടിയിലായ അജി.

അജി കടയ്ക്കൽ, ചടയമംഗലം പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കടയ്ക്കലിൽ ഭർത്താവിന്റെ ക്വട്ടേഷൻ എടുത്ത് മക്കളുടെ മുന്നിലിട്ട് യുവതിയെ കുത്തി കൊലപെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായതിനെ തുടർന്നാണ് ഭാര്യ ഉപേക്ഷിച്ച് പോയത്. തുടർന്ന് ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ്. ഈ വീട് കേന്ദ്രീകരിച്ച് നിരവധി ക്രിമിനൽ ഗൂഢാലോചനകളും കുറ്റകൃത്യങ്ങളും നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

2019ലാണ് അജിയും സംഘവും ഭർത്താവിന്റെ ക്വട്ടേഷൻ ഏറ്റെടുത്തുകൊല നടത്തിയത്. കൊല്ലം കടയ്ക്കലിൽ വീട്ടമ്മയെ ആണ് കൊന്നത്. വർഷങ്ങളായി പിണങ്ങി കഴിഞ്ഞിട്ടും വിവാഹബന്ധം നിയമപരമായി വേർപ്പെടുത്താൻ യുവതി സമ്മതിക്കാഞ്ഞതാണ് പകയ്ക്ക് കാരണം. കൊല്ലപ്പെട്ട റംല ബീവിയുടെ ഭർത്താവും അജിയും അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടയ്ക്കൽ റാഫി മൻസിലിൽ റംല ബീവി കൊല്ലപ്പെട്ട കേസ് ഏറെ ചർച്ചയാവുകയും ചെയ്തു.

മുളകുപൊടി മുഖത്ത് വിതറിയ ശേഷം റംലയെ പുറകിൽ നിന്നു കുത്തിവീഴ്‌ത്തിയ ചടയമംഗലം സ്വദേശി നവാസാണ് കൊല നടത്തിയത്. കൃത്യസ്ഥലത്തേക്കും തിരിച്ചും നവാസിനെ ബൈക്കിലെത്തിച്ചത് അജിയായിരുന്നു. വർഷങ്ങളായി പിണങ്ങി കഴിയുകയായിരുന്നു ഷാജഹാനും റംലബിവിയും. വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തണമെന്ന് കഴിഞ്ഞ കുറച്ചു നാളായി ഷാജഹാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. റംല രണ്ടുമക്കളുമൊത്ത് താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിയണമെന്നും പകരം പണം നൽകാമെന്നും ഷാജഹൻ വാഗ്ദാനം നൽകിയിരുന്നു. ഇതിന് റംല ബീവി വഴങ്ങാഞ്ഞതാണ് കൊലപാതകത്തിന് കാരണം. ഈ കേസിൽ പ്രതിയായതോടെയാണ് അജിയെ ഭാര്യ ഉപേക്ഷിച്ചത്.

ഇതിന് ശേഷവും ക്രിമിനൽ വഴിയിലൂടെ യാത്ര തുടരുകയായിരുന്നു അജി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കൊട്ടാരക്കര സ്വദേശിനിക്കു നേരെയായിരുന്നു അജിയുടെ ആക്രമണം. വിദേശത്തേക്കുള്ള വിസയുടെ കാര്യം സംസാരിക്കാനെന്നു പറഞ്ഞാണ് അജി ഈ മാസം ഒമ്പതിന് വീട്ടമ്മയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്നാണ് മൂന്നു ദിവസം വീടിനുള്ളിൽ പൂട്ടിയിടുകയും പീഡിപ്പിക്കുകയുമായിരുന്നു.

മൂന്നു ദിവസത്തിനു ശേഷം അജിയുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങുന്നതിനിടെ വീട്ടമ്മയുടെ തലയിൽ പ്രതി ചുറ്റിക കൊണ്ടടിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലാക്കിയതും പൊലീസിൽ വിവരമറിയിച്ചതും. തുടർന്ന് പൊലീസ് അജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് അജി ഏറെ നാളായി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന വീട്ടമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.