ചെന്നൈ: തമിഴ്‌നാടിൽ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൈത്തോക്കുകൊണ്ട് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. തമിഴ്‌നാടിലെ ശ്രീപെരുംപുത്തൂർ ടോൾ പ്ലാസയ്ക്കരികിൽ ഞായറാഴ്ചയാണ് സംഭവം. ജാർഖണ്ഡ് സ്വദേശിയായ മുർതാസ എന്നയാളെയാണ് കാഞ്ചീപുരം പൊലീസ് വെടിവെച്ചുകൊന്നത്.

55 വയസ്സുകാരിയായ സ്ത്രീ ടോൾ പ്ലാസയ്ക്കരികിലുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുമ്പോഴാണ് മുർതാസ, അക്തർ എന്നിവർ ചേർന്ന് കവർച്ച നടത്തിയത്. കഴുത്തിലുണ്ടായിരുന്ന ഏഴ് പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതോടെ സ്ത്രീ ബഹളം വെച്ചു. തുടർന്ന് സമീപവാസികൾ സ്ത്രീയുടെ സഹായത്തിനെത്തി.

ഇതോടെ മുർതാസ കൈയിൽ ഒളിപ്പിച്ചു വെച്ചിരുന്ന തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടർന്നു. മോഷ്ടാക്കൾ അടുത്തുള്ള കാട്ടിൽ ഒളിച്ചു.

ഞായറാഴ്ച വൈകുന്നേരത്തോടെ മുന്നൂറിലേറെ പൊലീസുകാർ കാട് വളയുകയും ഡ്രോൺ ഉപയോഗിച്ച് ഇവർ നിൽക്കുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മുർതാസ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതികൾ രണ്ടുപേരും ജാർഖണ്ഡ് സ്വദേശികളാണെന്നാണ് പൊലീസ് നൽകുന്ന വിവരം.