- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുപൂട്ടി കുടുംബം പുറത്തുപോകുന്ന തക്കം നോക്കി മോഷണം; അറുതിയില്ലാതെ സമാന രീതിയിലുള്ള കവർച്ചാ പരമ്പര; മോഷണ ശൈലിയിലെ സമാനത വിരൽ ചൂണ്ടുന്നത് ഒരേ സംഘത്തിലേക്ക്; ചക്കരക്കൽ മേഖലയിൽ ജനം ഭീതിയിൽ

കണ്ണൂർ: കഴിഞ്ഞ ആറുമാസത്തിനിടെ ചക്കരക്കൽ പൊലിസ് സ്റ്റേഷൻപരിധിയിൽ നടന്ന മോഷണപരമ്പരയ്ക്കു പിന്നിൽ പ്രവർത്തിച്ചത് ഒരേ സംഘമാണെന്ന് സംശയിക്കുന്നതായി പൊലിസ്. മോഷണംനടത്തേണ്ട സ്ഥലത്തേക്ക് കുറിച്ചു കൃത്യമായി വിവരം ലഭിച്ചതനുസരിച്ചു ആസൂത്രണം ചെയ്തു നടത്തിയ മോഷണങ്ങളാണ് മുഴുവനും. ആറിലേറെ പൂട്ടിയിട്ട വീടുകൾ കുത്തിതുറന്നാണ് മോഷണം നടത്തിയത്. ആറു മണിക്കൂറു മുതൽ ഒന്നോ രണ്ടോ ദിവസങ്ങൾ പൂട്ടിയിട്ട വീടുകളാണ് കുത്തിതുറന്നത്.
2021 സെപ്റ്റംബർ 12 നാണ് ചക്കരക്കൽ ചൂളയിലെ ആമിന മൻസിലിൽ ടി.പി.മുഹമ്മദിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണം മോഷ്ടിച്ചത്.
എല്ലാ മുറികളിലെയും അലമാരകളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. പതിനാലര പവൻ ആഭരണമാണ് കർന്നത്. വീടുപൂട്ടി ബന്ധു വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബം പോയ സമയത്താണ് മോഷണം നടന്നത്. പിറ്റേ ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
പിന്നീട് കവർച്ച നടന്നത് കണയന്നൂർ മുലേരി പൊയിൽ ഖദീജയുടെ വീട്ടിലാണ്. കുടുംബം മകളുടെ വീട്ടിൽ പോയി രണ്ട് ദിവസം കഴിഞ്ഞ് വന്നപ്പോഴാണ് വീട് കുത്തിതുറന്ന് രണ്ട് പവനിൽ അധികം സ്വർണം കവർന്നത്. അവിടെയും എല്ലാം അലമാരകളും കുത്തിതുറന്ന നിലയിലായിരുന്നു. സമാന രീതിൽ കണയന്നൂരിലെയും കാഞ്ഞിരോടെ മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു.
കഴിഞ്ഞ ജനവരി 12നാണ് മുഴപ്പാല പാറപ്രം അജിത്തും കുടുംബവും കൂന്നത്തൂർ പാടിയിൽ ഉത്സവത്തിന് പോയി തിരിച്ചു വരുമ്പോഴേക്കും വീട് കുത്തിതുറന്ന് മൂന്ന് പവനും വിദേശ കറൻസിയും കളവ് പോയത്. ഇതിനു സമാനമായ കളവാണ് കഴിഞ്ഞ ദിവസം കണ്ണാടിവെളിച്ചത്ത് നടന്നത്. മത്തിപാറയിലെ ജസ്ന നിവാസിൽ കണിയാങ്കണ്ടി റോജയുടെ വീട്ടിലായിരുന്നു കവർച്ച. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ റോജയും കുടുംബവും ചാമ്പാട് കൂറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയിരുന്നു.
ചൊവ്വാഴ്‌ച്ച വൈകിട്ട് നാലുമണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന സംഭവം അറിഞ്ഞത്. മുഴുവൻ അലമാരകളും മോഷ്ടാക്കൾ കുത്തിതുറന്ന് 12 പവൻ സ്വർണ്ണമാണ് കവർന്നത്. വീടിനു പുറകുവശത്തെ ഗ്രിൽസും വാതിലും വെട്ടിപൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഈ മാസം തുടക്കത്തിൽ എടക്കാട് പൊലിസ് സ്റ്റേഷൻപരിധിയിലെ തോട്ടടയിലും പട്ടാപ്പകൽ വീടുകുത്തിതുറന്ന് ആറുപവൻ കവർന്നിരുന്നു.
കഴിഞ്ഞ ജനുവരിയിൽ കണ്ണൂർ നഗരത്തിലെ താണയിൽ ഡോക്ടറുടെ വീടും കുത്തിതുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല. വാരത്ത് വയോധിക മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതും നാടിനെ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു. ഇത്രയും മോഷണങ്ങൾ നടന്നിട്ടും എവിടെയും സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാക്കൾ കുടുങ്ങിയിട്ടില്ലെന്നതാണ് പൊലിസിനെ പൊലിസിനെ വെള്ളം കുടിപ്പിക്കുന്നത്. സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാത്ത പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ചാണ് കവർച്ചകൾ നടന്നത്. ഇതുതദ്ദേശിയരായവർ വിവരം നൽകിയില്ലാതെ നടത്താനാവില്ലെന്നാണ് ചക്കരക്കൽ പൊലിസ് പറയുന്നത്.


