തിരുവനന്തപുരം: മലയാളം വാര്‍ത്താചാനല്‍ കാലത്തെ അട്ടിമറികള്‍ക്ക് തല്‍ക്കാലം അവസാനമാകുന്നു. ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തെന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ കുത്തകയെ ഒരു മാസം അട്ടിമറിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ വീണ്ടും അനിവാര്യമായ വീഴ്ച്ചയിലേക്കാണ് പോയി. വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തെത്തി കരുത്തു കാണിച്ചു. 23ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗിലാണ് ഏഷ്യാനെറ്റ് ന്യൂസ് 91 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയത്.

കഴിഞ്ഞ ആഴ്ച്ച രണ്ട് പോയിന്റിന് മുന്നില്‍ നിന്ന റിപ്പോര്‍ട്ടര്‍ ടിവിയെ ഇക്കുറി അഞ്ച് പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് മറികടന്നത്. 86 പോയിന്റാണ് റിപ്പോര്‍ട്ടര്‍ ടിവി പോയവാരം നേടിയത്. അതേസമയം മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസിന് 76 പോയിന്റാണുള്ളത്. മുന്‍നിരയുള്ള ഈ മൂന്ന് ചാനലുകള്‍ തമ്മിലാണ് സമീപകാലത്ത് മത്സരം നടന്നത്. ഒരു ആഴ്ച്ചയില്‍ മാത്രം 24 ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തി. അതേസമയം നാല് വാരം ഒന്നാം സ്ഥാനത്തെത്തിയതിന് ശേഷമാണ് റിപ്പോര്‍ട്ടര്‍ ടിവി വീണ്ടും പിന്തള്ളപ്പെട്ടിരിക്കുന്നത്.

പണം വാരിയെറിഞ്ഞു കൊണ്ടായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം. കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്തു വാങ്ങിയതിന് ശേഷമാണ് റിപ്പോര്‍ട്ടര്‍ ടിവി മുന്നോട്ടു കയറിയത്. വാരിയെറിഞ്ഞുള്ള ഈ തന്ത്രം പിന്നീട് 24 ന്യൂസ് ചാനലും പിന്തുടര്‍ങ്കെിലും അവര്‍ക്ക് വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിക്കാന്‍ കോടികള്‍ ഇറക്കിയായിരുന്നു കേരളാ വിഷനില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തന്ത്രം പയറ്റിയത്. കോടികള്‍ കൊടുത്താണ് കേരളാ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കിന്റെ ലാന്‍ഡിംഗ് പേജ് റിപ്പോര്‍ട്ടര്‍ വാങ്ങിയത്. ഇതോടെ ടിവി ഓണ്‍ചെയ്താല്‍ ആദ്യം എത്തുക റിപ്പോര്‍ട്ടര്‍ ചാനലാണ്. ഇതോടെയാണ് റിപ്പോര്‍ട്ടര്‍ മുന്നോട്ടു പോയത്. കൂടാതെ അസത്യം വിതറുന്ന വാര്‍ത്തകളും പൊലിപ്പിച്ചു കൊണ്ട് റിപ്പോര്‍ട്ടര്‍ രംഗത്തുവന്നു. ഇതെല്ലാം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തു.




എന്നാല്‍, ജനങ്ങള്‍ റിമോട്ട് കൈയില്‍ എടുത്തതോടെ ഏഷ്യാനെറ്റിലേക്ക് തന്നെ ആളുകള്‍ പോയി. കാമ്പുള്ള വാര്‍ത്തകളുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. വീണ്ടും ഒന്നാംസ്ഥാനത്തേക്ക് എത്തുമ്പോള്‍ ക്ലാസ് സ്ഥിരമാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്. ഇടക്കാലം കൊണ്ട് ഫോം പോയത് താല്‍ക്കാലികമെന്നാണ് ചാനല്‍ പറഞ്ഞു വെക്കുന്നത്.

കാമ്പുള്ള വാര്‍ത്തകളുമായാണ് ഏഷ്യാനെറ്റ് ന്യൂസ് കളം പിടിച്ചത്. ബാക്കിയെല്ലാവരും ഒരേ അച്ചില്‍ വാര്‍ത്തെടുത്തത് പോലെയുള്ള ഉള്ളടക്കവുമായി ഇഴഞ്ഞുനീങ്ങുന്നു. അവിടെയാണ് വാര്‍ത്തകളെ ആഘോഷമാക്കി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടറിന്റെയും 24ന്റെയും ശൈലി ജനം കൈവിട്ടു കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്.

വലിയ വാര്‍ത്ത സംഭവങ്ങള്‍ ഇല്ലാത്ത ആഴ്ച്ചകളില്‍ ഏഷ്യാനെറ്റിലേക്ക് തന്നെയാണ പ്രേക്ഷകര്‍ പോകുന്നതെന്ന് വ്യക്തമാണ്. ഉപതിരഞ്ഞെടുപ്പു പ്രചരണം എല്ലാ ചാനലുകള്‍ക്കും ആഘോഷമായിരുന്നു. ഇതിനിടെയാണ് യുദ്ധവാര്‍ത്തകളും എത്തിത്. ഇതോടെ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ ആഘോഷിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ വാര്‍ത്തകളിലെ അവിശ്വാസ്യത അവര്‍ക്ക് തിരിച്ചടിയായി മാറുകയാണ് ഉണ്ടായത്.

പോയവാരത്തില്‍ മനോരമ ന്യൂസ് 41 പോയിന്റുമായി നാലാം സ്ഥാനത്തും, മാതൃഭൂമി ന്യൂസ് 38 പോയിന്‌റുമായി അഞ്ചാം സ്ഥാനത്തുമാണ്. ന്യൂസ് മലയാളം 27 പോയിന്റുമായി ആറാം സ്ഥാനത്തും, ജനം ടിവി 19 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. ജനം ടിവിയുടേ പോയിന്റില്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കൈരളിക്കും 199 പോയിന്റാണ് ഉള്ളത്. ന്യൂസ്18 കേരള 14 പോയിന്റും മീഡിയവണ്‍ ടിവി 7 പോയിന്റുമാണ് നേടിയത്. അടുത്ത ആഴ്ച്ചകളിലും ചാനല്‍രംഗത്ത് മത്സരം കടുക്കാനാണ് സാധ്യത.