കോട്ടയം: ടെലിവിഷന്‍ റേറ്റിങ് ചാര്‍ട്ടില്‍ മുന്നേറാനുള്ള മലയാളം ന്യൂസ് ചാനലുകളുടെ പോരാട്ടം തുടരുന്നതിനിടെ പുതിയ കാലത്തിനൊത്ത രൂപവും ഭാവവും നേടി കൂടുതല്‍ സ്മാര്‍ട്ടായി മനോരമ ന്യൂസ്. ലോകനിലവാരത്തിലെ പുതിയ സ്‌ക്രീനിന്റെ വിശേഷങ്ങള്‍ ഇപ്പോള്‍ 'നേരില്‍ കാണാം'. കൂടുതല്‍ തെളിമ. കൂടുതല്‍ ചടുലത. കൂടുതല്‍ വശ്യത ആതാണ് മനോരമ ന്യൂസ് സ്‌ക്രീനിന്റെ സവിശേഷത.

വിവരങ്ങളുടെ കുത്തൊഴുക്കിന്റെ സമയങ്ങളിലും അടുക്കുംചിട്ടയുമായി മനോരമയുടെ സ്‌ക്രീന്‍ വാര്‍ത്തകളുടെ ഉള്ളടക്കം. ദൃശ്യങ്ങളെ അലോസരപ്പെടുത്താതെ. വാര്‍ത്താപ്രാധാന്യം കടുകിട തെറ്റാതെ തന്നെ... ലോകപ്രശസ്ത ഗ്രാഫിക് സ്ഥാപനമായ ട്വിന്‍ അസോസിയേറ്റ്‌സിലെ ഇയാന്‍ വോംലൈറ്റണും ഏമി ജോണ്‍സണുമാണ് പുതിയ ഡിജിറ്റല്‍ സൗഹൃദ ഡിസൈനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

മൊബൈല്‍ ഫോണിലും ടാബിലും വാര്‍ത്ത അറിയുന്ന പുതിയകാല പ്രേക്ഷകരെ കൂടി പരിഗണിച്ചാണ് മനോരമ ന്യൂസിന്റെ പുതിയ രൂപം. ചാനല്‍ ലോഗോയും വലിയ അക്ഷരങ്ങളും തെളിമയുള്ള ഗ്രാഫിക്‌സും സഹിതം ഡിജിറ്റല്‍ സൗഹൃദ സ്‌ക്രീനിനു രൂപം നല്‍കിയത് ബിബിസി ഉള്‍പ്പെടെ രാജ്യാന്തര ടിവി ചാനലുകള്‍ക്കു രൂപവും ഭാവവും നല്‍കിയ യുകെ ട്വിന്‍ അസോഷ്യേറ്റ്‌സിലെ ഇയന്‍ വേംലെയ്റ്റനും ഏമി ജോണ്‍സനും ആണ്.

വിവരങ്ങള്‍ കുത്തിനിറച്ച് പ്രേക്ഷകരെ ആശയക്കുഴപ്പമുണ്ടാക്കലല്ല, ശരിയായ മാധ്യമ മാനദണ്ഡങ്ങളില്‍ വാര്‍ത്തകളെ അടയാളപ്പെടുത്തുന്നതാണ് പുതിയ സ്‌ക്രീന്‍. വലിയ വാര്‍ത്തകളെ പ്രതിഫലിപ്പിക്കുന്ന പ്രത്യേത ടെംപ്ലേറ്റുകളും കാലാവസ്ഥ, സ്‌പോര്‍ട്‌സ് എന്നിവയ്ക്കുള്ള ഡിസ്‌പ്ലേകളും ഇതിലുണ്ട്.

ചാനല്‍ ലോഗോ മുതല്‍ അക്ഷരങ്ങളുടെ ആകാരം വരെയുള്ള സമ്പൂര്‍ണ അഴിച്ചുപണിയാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മാറുന്ന പുതിയ മുഖവും മാറാത്ത വിശ്വാസ്യതയുമായി മനോരമ ന്യൂസ് സംപ്രേഷണം തുടരുകയാണ്. ടെലിവിഷനു പുറമേ www.manoramanews.com, മനോരമ ന്യൂസ് ആപ്, സമൂഹമാധ്യമ പേജുകള്‍ എന്നിവയുടെ രൂപകല്‍പനയിലുമുള്ള മാറ്റം ചാനലിന്റെ പുതിയ ടാഗ് ലൈന്‍ പോലെ തന്നെ പ്രേക്ഷകര്‍ക്ക് 'നേരില്‍ കാണാം'. വലിയ വാര്‍ത്തകളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രതിഫലിപ്പിക്കാനും കാലാവസ്ഥ, കായികമത്സരഫലങ്ങള്‍ എന്നിവ പ്രേക്ഷകര്‍ക്ക് അപ്പപ്പോള്‍ അറിയാനുമുള്ള രൂപകല്‍പനയാണു മറ്റൊരു സവിശേഷത.