ബംഗളൂരൂ: വാട്സ് ആപ്പ് സന്ദേശത്തിൽ മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ ബികോം വിദ്യാർത്ഥിനി ബിജെപി നേതാക്കളുടെ ഭീഷണിയെത്തുടർന്ന് ആത്മഹത്യ ചെയ്തു. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ വിദ്യാർത്ഥിനിയാണ് ധന്യശ്രീ (20). ജനുവരി 6 ന് മുറിയിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ ബിജെപിയുടെ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു.

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ തമ്മിൽത്തല്ലുന്നതിനെ കുറിച്ച് ധന്യശ്രീ സുഹൃത്തായ സന്തോഷും തമ്മിൽ വാട്സാപ്പിൽ നടന്ന തർക്കത്തിനിടെയാണ് മുസ്ലിംങ്ങളെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ധന്യശ്രീ പറഞ്ഞത്. എന്നാൽ, രോഷാകുലനായ സന്തോഷ് മുസ്ലിംകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് ചെയ്തു.

ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ച നേതാവ് അനിൽരാജ് ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി ധന്യയെയും അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നു. മുസ്ലീങ്ങളോട് ഒരു തരത്തിലുള്ള സൗഹൃദവും പാടില്ലെന്ന് വിലക്കി. സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ധന്യയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ഇതിന് പിന്നാലെ ധന്യയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സന്തോഷിനെയും മറ്റു മൂന്നു പേരെയും കണ്ടെത്താൻ പൊലീസ് തിരച്ചിൽ നടത്തുകയാണ്. സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയെടുക്കും.