ദിസ്പുർ: ഡിഎൻഎ ടെസ്റ്റിൽ സ്വന്തം കുട്ടികളെ അച്ഛനും അമ്മയും തിരിച്ചറിഞ്ഞു. പക്ഷേ കുട്ടികൾക്ക് വളർമ്മയേയും വളർത്തച്ഛനേയും മതി. ഇവിടെ രണ്ട് കുടുംബങ്ങൾ അപൂർവ്വ മാതൃകയായി.

അസ്സമിലെ ദരംഗ് ജില്ലയിലാണ് സംഭവം. 2015ൽ മംഗൾദോയ് സിവിൽ ആശുപത്രിയിൽ ഒരു ബോഡോ കുടംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച കുട്ടികളാണ് പരസ്പരം മാറിപ്പോകുന്നത്. ഡിഎൻഎ ടെസ്റ്റിനും മറ്റ് അന്വേഷണങ്ങൾക്കുമൊടുവിൽ സത്യം വെളിച്ചത്തുവന്നു. ഇതോടെ കുട്ടികളെ മാറ്റിയെടുക്കാൻ അവർ തീരുമാനിച്ചു. എന്നാൽ അത് സംഭവിച്ചില്ല. കാരണം കുട്ടികളുടെ മനസ്സിനൊപ്പം നിൽക്കാൻ അവർ തീരുമാനിച്ചു.

2015 മാർച്ച് 11നാണ് ഇരുകുഞ്ഞുങ്ങളും ജനിക്കുന്നത്. 48കാരനായ മുസ്ലിം അദ്ധ്യാപകന്റെ ഭാര്യയ്ക്കാണ് ഇതു തന്റെ കുഞ്ഞല്ലെന്ന സംശയം തോന്നിയത്. കുടുംബാംഗങ്ങളിൽ ആരുമായും മുഖ സാദൃശ്യം ഇല്ലെന്ന് മാത്രമല്ല തനിക്കൊപ്പം ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട ബോഡോ സ്ത്രീയുടെ മുഖവുമായി കുട്ടിക്ക് നല്ല സാമ്യം ഉണ്ടെന്നും തിരിച്ചറിഞ്ഞു. സംശയം ഭർത്താവിലേക്ക് എത്തി. ആശുപത്രി അധികൃതരേയും അറിയിച്ചു. വാദം ആശുപത്രി തള്ളി. ഭാര്യയ്ക്ക് മാനസിക രോഗമാണെന്ന് ഭർത്താവിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു.

എന്നാൽ ആ അദ്ധ്യാപകൻ പിന്മാറാൻ തയ്യാറായിരുന്നില്ല. വിവരാവകാശ നിയമ പ്രകാരം അന്നേ ദിവസം ആശുപത്രിയിൽ നടന്ന പ്രസവ വിവരങ്ങളെല്ലാം സംഘടിപ്പിച്ചു. സംശയം മുഴുവൻ ബോഡോ കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ബോഡോ കുടുംബത്തെ കാര്യം അറിയിച്ചെങ്കിലും അവർ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് ഡിഎൻഎ ടെസ്റ്റിനു വിധേയമായതോടെയാണ് കുഞ്ഞ് തങ്ങളുടേതല്ലെന്ന തീർപ്പിൽ അദ്ധ്യാപകനും ഭാര്യയും എത്തിച്ചേരുന്നത്. ഡിഎൻഎ ഫലവുമായി പൊലീസിനെ ഇവർ സമീപിച്ചു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം നടന്ന ഡിഎൻഎ ടെസ്റ്റിൽ ഇരു കുടുംബങ്ങളും കുട്ടികൾ പരസ്പരം മാറിപ്പോയെന്ന സത്യം തിരിച്ചറിഞ്ഞു. കുട്ടികളെ പരസ്പരം കൈമാറണമെന്ന സംയുക്ത ഹർജി ഇരു കുടുംബങ്ങളും കോടതിയിൽ നൽകി. തുടർന്നായിരുന്നു കുട്ടികളെ കൈമാറ്റം ചെയ്യാനുള്ള തീയ്യതിയായി ജനുവരി 4 ആയി നിശ്ചയിക്കപ്പെട്ടത്. എന്നാൽ രണ്ട് വയസ്സിലധികം പ്രായമുള്ള കുട്ടികളും അച്ചനമ്മമാരും തമ്മിൽ രൂപപ്പെട്ട വൈകാരിക ബന്ധം എല്ലാത്തിനും തടസ്സമായിരുന്നു. കുട്ടികൾ കൈമാറ്റത്തിന് തയ്യാറായിരുന്നില്ല. അങ്ങനെ കുട്ടികളെ ഇനി പരസ്പരം മാറേണ്ടെന്ന തീരുമാനത്തിൽ അവരെത്തിച്ചേർന്നു.

ഈ മാസം 24ന് മറ്റൊരു സംയുക്ത ഹർജിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരു കുടുംബങ്ങളും. അവരുടെ ആവശ്യം ഇത്രമാത്രം- 'സ്‌നേഹിച്ചു വളർത്തിയ അച്ഛനമ്മമാർക്കൊപ്പം ജീവിത കാലം മുഴുവൻ കുട്ടികളെ തങ്ങളോടൊപ്പം കഴിയാൻ ബഹുമാനപ്പെട്ട കോടതി അനുവദിക്കണം'. ഇത് അംഗീകരിക്കുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.