കുട്ടികൾ സന്തോഷമായിരിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. എന്നാൽ അവർ സന്തോഷവാന്മാരും സന്തോഷവതികളുമാണോ എന്ന് എങ്ങനെ തിരിച്ചറിയും. അതിനൊരു വഴി പറഞ്ഞു തരുന്നു പുതിയൊരു പഠനം. സന്തോഷത്തിലുള്ള കുട്ടികൾ മാതാപിതാക്കളോട് സംസാരിക്കാൻ കൂടുതൽ സമയം ചെലവഴിക്കുമെന്നാണ് ഈ പഠനം പറയുന്നത്. മാതാപിതാക്കളോടുള്ള മക്കളുടെ ബന്ധമാണ് അവരുടെ സന്തോഷത്തിൽ നിർണായകമാകുന്നതെന്ന് ബ്രിട്ടനിലെ കുട്ടികളിൽ നടത്തിയ ആഴത്തിലുള്ള ഈ പഠനം പറയുന്നു. ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ വീട്ടിൽ വഴക്കുണ്ടാക്കുന്ന കുട്ടികൾക്ക് ജീവിത സംതൃപ്തി കുറയുമെന്നാണ് കണ്ടെത്തൽ.

ജീവിതത്തിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ 15 വയസ്സിനു താഴേയുള്ള കുട്ടികൾ മതാപിതാക്കളോട് തങ്ങളെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അധിക സമയം ചെലഴിക്കുന്നതായും പഠനം കണ്ടെത്തി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സാണ് പഠന റിപ്പോർട്ട് തയാറാക്കിയത്. ആൺകുട്ടികളും പെൺകുട്ടികളും തങ്ങളുടെ പ്രധാന കാര്യങ്ങളെല്ലാം കൂടുതലായും അമ്മയുമായാണ് പങ്കുവയ്ക്കുന്നത്. അച്ഛനുമായി ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നവർ കുറവാണ്. ഒരു പതിറ്റാണ്ടിനിടെ ബ്രിട്ടനിലെ കുട്ടികൾ മാതാപിതാക്കളോട് കൂടുതൽ തുറന്ന് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നെന്നും പഠനം വ്യക്തമാക്കുന്നു.

പഠനം പറയുന്നത് ഇതൊക്കെയാണെങ്കിലും മാതാപിതാക്കളുമായി നല്ല ബന്ധ നിലനിർത്തുന്ന മക്കളുടെ എണ്ണം കുറവാണെന്ന് ദി ചിൽഡ്രൻ സൊസൈറ്റി ഡയറക്ടർ ലിലി കപ്രാനി പറയുന്നു. കുടുംബത്തിന്റെ പിന്തുണയും അവരുമായുള്ള ബന്ധവും ആശയവിനിമയവുമെല്ലാം കുട്ടികളുടെ സന്തോഷത്തിന്റെ പ്രധാന ഘടകങ്ങളായിരിക്കുമ്പോൾ തന്നെ ചുരുക്കം കുട്ടികൾ മാത്രമെ മാതാപിതാക്കളോട് കാര്യമായി സംസാരിക്കുന്നുള്ളൂവെന്ന് ലിലി പറയുന്നു. പഠനത്തിൽ പങ്കെടുത്ത 10-നും 15-നുമിടയിൽ പ്രായമുള്ള കുട്ടികളിൽ ഭൂരിഭാഗവും ജീവിത സന്തോഷം ഉയർന്നത് എന്ന ഗണത്തിലാണ് ഉൽപ്പെടുന്നത്. തങ്ങളുടെ വേഷവിതാനവും മൊത്തത്തിലുള്ള സന്തോഷത്തിൽ ഒരു ഘടകമായി കുട്ടികൾ കാണുന്നുണ്ടെന്നും പഠനം പറയുന്നു. തങ്ങൾ കാഴ്ചയിൽ എങ്ങനെ എന്നത് പത്തിൽ എട്ട് ആൺ കുട്ടികളും പത്തിൽ ഏഴ് പെൺകുട്ടികളും നന്നായി ശ്രദ്ധിക്കുന്നു. തങ്ങൾ ഒരു കുറ്റകൃത്യത്തിൽ ഇരയാക്കപ്പെട്ടേക്കാമെന്ന ഭയം പെൺകുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയേറെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടനിൽ ലക്ഷക്കണക്കിന് കുട്ടികൾക്ക് നല്ല ബാല്യം ലഭിക്കുന്നില്ലെന്നും ഈ പഠനം മുതിർന്നവരുടെ കണ്ണു തുറപ്പിക്കാൻ സഹായകമാകുമെന്നും ലിലി പറഞ്ഞു. 'ഒരു സമൂഹമെന്ന നിലയിൽ കുട്ടികളെ പേടിക്കേണ്ടവരായിട്ടാണ് പലരും കാണുന്നത്. കുട്ടികൾ വേഗത്തിൽ മുറിവേൽക്കുന്ന ഇരകളാണെന്ന് തിരിച്ചറിയുകയും നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്,' ലിലി പറയുന്നു.