ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനീസ് വ്യോമസേനയുടെ വ്യോമാഭ്യാസ പ്രകടനം. ചൈനീസ് യുദ്ധ വിമാനങ്ങൾ നടത്തിയ വ്യോമാഭ്യാസം സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ലഡാക്കിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന വ്യോമമേഖലയിലായിരുന്നു സംഭവം.

ജെ-11, ജെ- 16 എന്നിവട അടക്കമുള്ള ചൈനയുടെ 22 യുദ്ധവിമാനങ്ങളാണ് അഭ്യാസം നടത്തിയത്. ചൈനയുടെ ഹോത്തൻ, ഗാർ ഗുൺസ, കഷ്ഗർ എന്നീ വ്യോമ താവളങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് വ്യോമാഭ്യാസത്തിൽ പങ്കെടുത്തത്. എല്ലാത്തരം വിമാനങ്ങൾക്കും പറന്നുപൊങ്ങാൻ സാധിക്കുന്ന വിധത്തിൽ ഈ വിമാനത്താവളങ്ങൾ അടുത്തിടെ നവീകരിച്ചിരുന്നു.

ചൈനയുടെ വ്യോമ പരിധിക്കുള്ളിൽ വച്ചായിരുന്നു അഭ്യാസ പ്രകടനമെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ അതിർത്തിയിലുണ്ടായ സൈനിക വിന്യാസത്തിനു ശേഷം ഇന്ത്യൻ വ്യോമസേന മേഖലയിൽ സ്ഥിരമായി മിഗ്-29 അടക്കമുള്ള വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ചൈനീസ് നീക്കം സൂക്ഷ്മമായി നിരീക്ഷികുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വ്യോമസേന പതിവായി റഫാൽ വിമാനങ്ങൾ ലഡാക്ക് വ്യോമ മേഖലയിൽ പറത്താറുണ്ട്. ചൈനയുടെ ഷിൻജിയാങ്ങിലെയും ടിബറ്റൻ മേഖലകളിലെയും വ്യോമതാവളങ്ങളായ ഹോത്തൻ, ഗാർ ഗുൺസ, കഷ്ഗർ, ഹോപ്പിങ്, ലിൻസി, പാൻഗാട് എന്നിവയെ ഇന്ത്യ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.