ന്യൂഡൽഹി: ചൈനീസ് സൈന്യം വീണ്ടും ഇന്ത്യൻ മേഖലയിലേക്ക് കടന്നുകയറിയതായി റിപ്പോർട്ട്. ഡിസംബറിലാണ് സംഭവം നടന്നത്. ഡോക്ലാമിലെ പോലെ പക്ഷേ അരുണാചലിൽ ഇന്ത്യ-ചൈന പട്ടാളക്കാർ തമ്മിൽ സംഘർഷമുണ്ടായില്ല.

റോഡ് നിർമ്മാണ ഉപകരണങ്ങളുമായി അരുണാചൽ പ്രദേശിൽ 200 മീറ്ററോളം കടന്ന് അപ്പർ സിയാങ് ജില്ലയിലെ ഒരു അതിർത്തി ഗ്രാമം വരെ ചൈനീസ് സൈന്യം എത്തിയെന്നാണ് റിപ്പോർട്ട്. ഇവിടെ വച്ച് ഇന്ത്യൻ സൈന്യം ഇവരെ തടഞ്ഞു. സംഘർഷത്തിനൊന്നും നിൽക്കാതെ റോഡ് നിർമ്മാണ ഉപകരണങ്ങൾ അവിടെ ഉപേക്ഷിച്ച് ചൈനീസ് സൈന്യം പിൻവാങ്ങുകയായിരുന്നു. ഗ്രാമവാസികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

നാല് മാസം മുമ്പ് ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിലെ ഡോക്ലാമിൽ ഇരുരാജ്യങ്ങളും തമ്മിൽ ഉരുണ്ടുകൂടിയ സംഘർഷത്തിന് അയവുണ്ടായ ശേഷമാണ് ചൈനയുടെ ഈ പുതിയ നീക്കം. ശൈത്യകാലത്ത് അപൂർവ്വമായാണ് ചൈന കൈയേറ്റത്തിന് മുതിരാറുള്ളത്. ഇന്ത്യൻ സൈനികരുടെ സാന്നിധ്യം മനസ്സിലാക്കിയാണ് ചൈനീസ് സൈനികർ ഇവിടെ നിന്ന് ഉപകരണങ്ങൾ ഉപേക്ഷിച്ച് പിൻവാങ്ങിയത്. സമീപകാലത്തായി അരുണാചൽ അതിർത്തിയോട് ചേർന്ന് റോഡ് നിർമ്മാണം വ്യാപിപ്പിച്ചിരിക്കുയാണ് ചൈനയെന്നും റിപ്പോർട്ടിൽ പറഞ്ഞു.

ഇന്ത്യ-ചൈന സുരക്ഷാ ഉപദേഷ്ടാക്കൾ പത്തു ദിവസം മുമ്പ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം സമാധാനപരമായി പരിഹരിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് കൈയേറ്റത്തെകുറിച്ചുള്ള പുതിയ വാർത്ത പുറത്ത് വരുന്നത്.