പത്തനംതിട്ട: ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് നിന്ന് തേക്കിൻ തടി കടത്താൻ വനപാലകന്റെ ശ്രമം. കൈയോടെ പിടികൂടിയതിനെ തുടർന്ന് വനപാലകൻ ഒളിവിൽ. തിരുവനന്തപുരം സ്വദേശിയായ ഫോറസ്റ്റർ സജീവ് രാജാണ് ഒളിവിൽ പോയിരിക്കുന്നത്.

ഇന്നലെ വൈകിട്ടാണ് സംഭവം. രണ്ടു ദിവസത്തെ അവധിയെടുത്ത് നാട്ടിൽ പോകാൻ സജീവ് തയ്യാറെടുത്തിരുന്നു. നാട്ടിലേക്ക് പോകുന്നതിനായി ചിറ്റാറിൽ നിന്നും ഒരു സൈലോ കാർ ഇയാൾ വിളിച്ചു കൊണ്ടു വന്നു. അതിന് ശേഷം കാറിനുള്ളിലേക്ക് തേക്കിന്റെയും ഈട്ടിയുടെയും കഷണങ്ങൾ കയറ്റി വയ്ക്കുകയായിരുന്നു. ഇത് മറ്റ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സജീവ് രാജ് ഓടിപ്പോയെന്നാണ് ഔദ്യോഗിക ഭാഷ്യം. സജീവ് രാജിനെതിരേ റിപ്പോർട്ട് നൽകിയെന്നും ഇയാൾക്കെതിരേ നടപടിയെടുക്കുമെന്നും ഡെപ്യൂട്ടി റേഞ്ചർ പറഞ്ഞു.

തടി കടത്താൻ ശ്രമിച്ചതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തടി കടത്താൻ ശ്രമിച്ച വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേ സമയം, ഇതു സംബന്ധിച്ച് മറ്റൊരു ച്രപാരണവും നടക്കുന്നുണ്ട്. ചന്ദനത്തടിയുമായി കസ്റ്റഡിയിൽ എടുത്തതാണ് സൈലോ വാഹനമെന്നും അതൊരു സിപിഎം നേതാവിന്റെയാണെന്നുമാണ് പ്രചാരണം.

നേതാവിനെ കേസിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പുതിയൊരു കഥ മെനഞ്ഞതാകാമെന്നുമാണ് ആരോപണം. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും അത് വെറും വ്യാജമായ പ്രചാരണമാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.