തിയേറ്റില്‍ കൈയ്യടി നേടിയ ചിത്രമാണ് ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴ. ബോക്‌സ് ഓഫീസില്‍ 40 കോടി രൂപയാണ് നേടിയത്. എന്നാല്‍ ഒടിടിയില്‍ എത്തിയപ്പോള്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ചിത്രത്തിലെ പല സീനുകള്‍ക്കും ട്രോളുകള്‍ എത്തിയിരുന്നു. നവാഗതനായ അമിത് മോഹനും കോട്ടയം നസീറും ഭാഗമായ ഒരു വൈകാരിക രംഗത്തിന് നേരെ വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റ്‌സ് ആണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. എന്നാല്‍ ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമിത്.

തങ്ങള്‍ എല്ലാവരും നവാഗതരായ അഭിനേതാക്കളാണെന്നും തെറ്റുകള്‍ ഉണ്ടായിട്ടുണെന്ന് അറിയാമെന്നും നെഗറ്റീവ് കമന്റുകളെയും പോസിറ്റീവായി എടുക്കുന്നുവെന്നും അമിത് മോഹന്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

'അഭിപ്രായങ്ങള്‍ പറയാം, പക്ഷെ അധിക്ഷേപിക്കുന്നത് നല്ല പ്രവണതയായി തോന്നുന്നില്ല. തെറ്റുകള്‍ തുറന്ന് പറയുമ്പോള്‍ അത് തിരുത്തി അടുത്തതില്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും. അല്ലാതെ അധിഷേപിക്കുന്നതിലൂടെ അവര്‍ക്ക് കുറച്ച് ലൈക് കിട്ടുമായിരിക്കും അതില്‍ കാര്യമില്ല. അഭിനയിച്ച് മലമറിക്കുന്ന ആളൊന്നും അല്ല താന്‍, തുടക്കകാരാനാണ് അതുകൊണ്ട് തന്നെ തെറ്റുണ്ടെന്ന് പുറത്ത് നിന്ന് മറ്റൊരാള്‍ പറയുന്നതിന് മുന്നേ തന്നെ അറിയാം'. അമിത് മോഹന്‍ പറഞ്ഞു. നെഗറ്റീവ് കമന്റുകളെയും പോസിറ്റീവായി എടുക്കുന്നുവെന്നും, ഇത്തരം അധിക്ഷേപണങ്ങള്‍ തളര്‍ത്തില്ലെന്നും അമിത് മോഹന്‍ കൂട്ടിച്ചേര്‍ത്തു.

'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയൊരുക്കിയ ചിത്രമാണ് 'വാഴ'. ആനന്ദ് മേനോനാണ് സംവിധായകന്‍. ഒരുപാട് ആണ്‍കുട്ടികളുടെ ആത്മകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച വിജയം നേടിയ 'വാഴ'യുടെ രണ്ടാം ഭാഗവും അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വാഴ സ്ട്രീമിങ് ആരംഭിച്ചത്.

'വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ ടാഗ് ലൈന്‍. വാഴ സിനിമയുടെ അവസാനത്തില്‍ തന്നെ 'ഹാഷിറേ ടീം' പ്രധാന വേഷങ്ങളിലെത്തുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. പിന്നീട് കണ്ടന്റ് ക്രിയേറ്റര്‍മാരായ ഹാഷിര്‍, അര്‍ജുന്‍, വിനായകന്, അലന്‍ എന്നിവരടങ്ങുന്ന ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് വിപിന്‍ ദാസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നും വിപിന്‍ ദാസ് അറിയിച്ചിരുന്നു.