പ്രേക്ഷകരെ വിസ്മയത്തിലാഴ്ത്തിയ ഋഷഭ് ഷെട്ടിയുടെ ചിത്രം കാന്താര: ചാപ്റ്റര്‍ 1 ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ പുതുക്കിക്കൊണ്ടിരിക്കെ, ഇപ്പോഴിതാ ബോളിവുഡിലെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും അതിന്റെ ചര്‍ച്ചയിലേക്കെത്തി. പക്ഷേ, ഈ പ്രാവശ്യം തന്റെ അനുഭവമല്ല, മകള്‍ ശ്വേതാ ബച്ചന്റെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.

പ്രശസ്ത ഗെയിം ഷോയായ കോന്‍ ബനേഗാ ക്രോഡ്പതിയുടെ പുതിയ എപ്പിസോഡിലായിരുന്നു സംഭവം. പരിപാടിയില്‍ അതിഥിയായി എത്തിയ ഋഷഭ് ഷെട്ടിയോട് സംസാരിക്കവെ, ബച്ചന്‍ തന്റെ മകള്‍ കാന്താര കണ്ട ശേഷം എത്രത്തോളം ആകുലമായിരുന്നുവെന്ന് വെളിപ്പെടുത്തി.

''ഞാന്‍ ഇതുവരെ നിങ്ങളുടെ സിനിമ കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനായി ആദ്യം ക്ഷമ ചോദിക്കട്ടെ. പക്ഷേ, എന്റെ മകള്‍ ശ്വേത കാന്താര കണ്ടശേഷം ദിവസങ്ങളോളം അതിന്റെ സ്വാധീനത്തില്‍ നിന്നു പുറത്തുവരാന്‍ കഴിഞ്ഞില്ല. പ്രത്യേകിച്ച് അവസാന രംഗം അവളെ ഞെട്ടിച്ചുപോയി,'' അമിതാഭ് ബച്ചന്‍ പറഞ്ഞു.

സംഭാഷണത്തിനിടെ ഋഷഭ് ഷെട്ടിയും തന്റെ ജീവിതത്തിലെ ചില പ്രധാന നിമിഷങ്ങള്‍ ബിഗ് ബിയുമായി പങ്കുവെച്ചു. കാന്താര റിലീസിന് ശേഷം രജനീകാന്ത് തന്നെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണെന്ന് ഋഷഭ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമിതാഭ് ബച്ചന്റെ വീട് സന്ദര്‍ശിച്ച ഓര്‍മയും അദ്ദേഹം പങ്കുവെച്ചു.

ആവേശഭരിതമായ എപ്പിസോഡ് അവസാനിക്കുമ്പോള്‍ 12.5 ലക്ഷം രൂപ സമ്മാനമായി നേടിയെടുത്താണ് ഋഷഭ് ഷെട്ടി പരിപാടി വിടപറഞ്ഞത്.