മുംബൈ: പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കല്‍ക്കി 2898 എ.ഡി. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം വന്‍ വിജയമായിരുന്നു. സിനിമയുടെ റിലീസിന് പിന്നാലെ കല്‍ക്കിയിലെ പ്രഭാസിന്റെ കഥാപാത്രത്തെ വിമര്‍ശിച്ച് ബോളിവുഡ് താരം അര്‍ഷാദ് വാര്‍സി എത്തിയിരുന്നു. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഉഗ്രന്‍ പ്രകടനമാണ് കാഴ്ചവെച്ചതെന്നും എന്നാല്‍ പ്രഭാസിന്റെത് കോമാളിയുടേത് പോലെയുണ്ടായിരുന്നുവെന്നാണ് നടന്‍ പറഞ്ഞത്. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ഇതിനെതിരെ തെലുങ്ക് സിനിമയിലെ പലരും രംഗത്തുവന്നിരുന്നു.

ഇപ്പോഴിതാ ജോക്കര്‍ പരാമര്‍ശത്തിന് വിശദീകരണവുമായി നടന്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചെന്നും താന്‍ പ്രഭാസിനെക്കുറിച്ച് ആയിരുന്നില്ല പറഞ്ഞതെന്നും അര്‍ഷാദ് പറഞ്ഞു. അദ്ദേഹം മികച്ച നടനാണെന്നും കൂട്ടിച്ചേര്‍ത്തു.

'എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അത് തുറന്നു പറയനും ഇഷ്ടമായിരിക്കും. ഞാന്‍ പ്രഭാസിന്റെ കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. അല്ലാതെ അദ്ദേഹത്തെക്കുറിച്ചല്ല. പ്രഭാസ് മികച്ച നടനാണ്. പലപ്പോഴും അദ്ദേഹം അത് തെളിയിച്ചിട്ടുള്ളതുമാണ്. നമുക്ക് അത് അറിയാം. പക്ഷേ നല്ല നടന് മോശം കഥാപാത്രം നല്‍കുന്നത് പ്രേക്ഷകരുടെ നെഞ്ച് തകര്‍ക്കും.

ഇന്ത്യന്‍ സിനിമയില്‍ ഭാഷാ വ്യത്യാസമില്ല. ആരെങ്കിലും ബോളിവുഡ് അല്ലെങ്കില്‍ ടോളിവുഡ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം തോന്നും.ഞാന്‍ പലരെയും പലതവണ തിരുത്തിയിട്ടുണ്ട്. ഞങ്ങള്‍ എല്ലാവരും ഒന്നിച്ചാണ്. ഞാനൊരു സിനിമ സംവിധാനം ചെയ്യുമ്പോള്‍, എല്ലാ ഭാഷകളിലുള്ള താരങ്ങളെയും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. സിനിമയില്‍ ഭാഷ അപ്രധാനമാണ്'- അര്‍ഷാദ് വാര്‍സി.