കൊച്ചി: ആദ്യ സിനിമാ നിര്‍മ്മാണത്തിലെ പ്രതിസന്ധികള്‍ തുറന്ന് പറഞ്ഞ് യുവ സംവിധായകന്‍ അനുറാം .താന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ 'മറുവശം' നിര്‍മ്മിച്ചപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളാണ് അനുറാം തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെക്കാലത്ത് സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യുക വലിയ ചിലവേറിയതും, നിര്‍മ്മാതാവ് സ്വയം ചെയ്യേണ്ടി വരുന്നതുമായ ഹിമാലയന്‍ ടാസ്‌ക്കാണ്. ഇതിനിടയില്‍ പ്രതീക്ഷകളും, പ്രാര്‍ത്ഥനകളുമായി എന്റെ സിനിമ മറുവശം മാര്‍ച്ച് 7ന് ഷൂ സ്ട്രിങ് ബഡ്ജറ്റില്‍ തിയേറ്ററിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.എന്റെ തന്നെ ഉടമസ്ഥതയിലുള്ള റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിലാണ് മറുവശം എത്തുന്നത്. കല്യാണിസം, ദം, ആഴം,കള്ളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരുക്കുന്ന ചിത്രമാണ് മറുവശം. നല്ലൊരു ബഡ്ജറ്റില്‍ തുടങ്ങാനാഗ്രഹിച്ച ചിത്രമായിരുന്നു. പക്ഷേ അവസാനം പ്രൊഡ്യൂസര്‍ പിന്മാറിയപ്പോള്‍ സുഹൃത്തുക്കള്‍ സഹായിച്ച് സിനിമ ഭംഗിയായിചെയ്തു. അനുറാം പറയുന്നു.

എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കിയപ്പോള്‍ നിര്‍ണായക സ്ഥലത്ത് കഥാഗതിക്കനുസരിച്ച് ഇടയ്ക്ക് വന്നുപോകുന്ന വയലന്‍സ് മൂലം സെന്‍സര്‍ ബോര്‍ഡ് എ- സര്‍ട്ടിഫിക്കറ്റ് നല്‍കി. അത് വലിയൊരു ചതിയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഇരട്ട താപ്പാണ് എന്നോട് കാണിച്ചത്. ചെറിയ സിനിമകളെയാണ് പലപ്പോഴും സെന്‍സര്‍ ബോര്‍ഡ് കത്തി വയ്ക്കുന്നത്. വലിയ സിനിമകളെ തലോടി വിടുകയും ചെയ്യുന്നു.അതുമാത്രമല്ല അത്യാവശ്യ സീനുകള്‍ വെട്ടി മാറ്റുകയും ചെയ്തു.

തുടര്‍ന്ന് റിലീസ് പ്ലാനെല്ലാം മാറിമറിഞ്ഞപ്പോള്‍ മുന്നില്‍ പിന്നെ അധികം വഴികളില്ലായിരുന്നു. അങ്ങനെയാണ് ഐ. എഫ്.എഫ്.കെ വേദിയില്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നടത്തുന്ന ഫിലിം മാര്‍ക്കറ്റില്‍ സിനിമ പ്രിവ്യൂ ചെയ്യാനുള്ള അവസരം ഞാന്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുന്നത്. മറുവശത്തിന്റെ കഥാസാരം നല്ലതായതിനാല്‍ എനിക്ക് ധൈര്യമായിരുന്നു. തിയേറ്റര്‍ റിലീസ് ചെയ്യാനിരിക്കുന്ന ഒരു വാണിജ്യ സിനിമയെ സംബന്ധിച്ചിടത്തോളം അതൊരു തെറ്റായ തീരുമാനമാകുമെന്നാണ് പലരും ഉപദേശിച്ചത്. എല്ലാ വഴികളും അടഞ്ഞവനെന്തും ചെയ്യാനുള്ള പേടിയില്ലായ്മ ഉണ്ടാകുമല്ലോ!അങ്ങനെ മറുവശം പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസില്‍ ഗംഭീരമായി പ്രദര്‍ശനം നടന്നു.

കെ എസ് എഫ് ഡി സി യില്‍ ഒരു വാണിജ്യ സിനിമയ്ക്ക് ഒന്നും ചെയ്യാനില്ലെന്നറിയാമായിരുന്നു. എന്നാല്‍ സിനിമ കണ്ട ഐ എഫ് എഫ് കെ പ്രതിനിധികളും, സിനിമാപ്രവര്‍ത്തകരും മികച്ച അഭിപ്രായം പറഞ്ഞത് വലിയ നേട്ടമായി. തുടര്‍ന്ന് സന്‍ഹ ക്രിയേഷന്‍സ് എന്ന വിതരണ കമ്പനി ചിത്രം റിലീസ് ചെയ്യാന്‍ മുന്നോട്ട് വന്നു. പിന്നാലെ ഐ എഫ് എഫ് കെ ഫിലിം മാര്‍ക്കറ്റില്‍ സിനിമ കണ്ട തമിഴ് സിനിമയിലെ യുവ എഡിറ്ററുടെ നിര്‍ദ്ദേശപ്രകാരം തമിഴ് റീമേക്ക് അവകാശം തേടി ഒരു കമ്പനിയും എത്തി.എല്ലാം എന്റെ ഭാഗ്യം. നല്ല ഒരു താരനിരയോടുകൂടി തമിഴില്‍ മറുവശം ഒരുക്കാനുള്ള തിരുമാനത്തിലാണ്.പ്രേക്ഷകര്‍ ഈ സിനിമ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് വിശ്വാസം.

ഫിലിം മാര്‍ക്കറ്റ് എന്ന ഉദ്യമത്തിന് തുടക്കമിട്ട കെ എസ് എഫ് ഡി സിക്ക് തന്റെ തീര്‍ത്താല്‍ തീരാത്ത നന്ദി അനുറാം പറഞ്ഞു.ജയശങ്കര്‍ കാരിമുട്ടം,ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, ഷെഹിന്‍ സിദ്ദിഖ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. മറുവശം മാര്‍ച്ച് 7 ന് തിയേറ്ററിലെത്തും.