തിരുവനന്തപുരം: സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ രചനയും, സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം 'ജഗള' ഈ മാസം 18 ന് റിലീസ് ചെയ്യും. മലയാളത്തിലെ പല ചലച്ചിത്ര പ്രതിഭകളും ശ്രമിച്ചിട്ടും, നടക്കാതെ പോയ മലബാര്‍ കലാപം സിനിമയാക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമെന്ന് സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ പ്രതികരിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും, ഐ.എഫ്.എഫ്.കെ.യിലും നാഷണല്‍ അവാര്‍ഡിലും ഇന്ത്യന്‍ പനോരമയിലും ഈ സിനിമ പരിഗണിക്കപ്പെട്ടില്ലായെങ്കിലും, കാനഡ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ പോലെയുള്ള നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം പരിഗണിക്കപ്പെട്ടു.അതില്‍ സന്തോഷമുണ്ട്. സംവിധായകന്‍ പറയുന്നു. ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായിരിക്കാം ചിത്രം പരിഗണിക്കപ്പെടാതെ പോയതെന്ന് സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ആരോപിക്കുന്നു.

മലബാര്‍ കലാപവുമായി ബന്ധപ്പെട്ടു നിരവധി സിനിമകള്‍ അനൗണ്‍സ് ചെയ്‌തെങ്കിലും പല ചിത്രങ്ങളും പൂര്‍ത്തിയായില്ല. അത് കൊണ്ട് തന്നെ ഈ സിനിമ പ്രേക്ഷകര്‍ കാണണം, സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ പറഞ്ഞു. വളരെ ശക്തമായ കഥയാണ് ചിത്രം പറയുന്നത്.

ലൗ എഫ് എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് കപ്പൂര്‍ മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജഗള' കര്‍ഷകന്റെ മണ്ണും മനസ്സും വിയര്‍പ്പും വിശപ്പും ഇഴചേര്‍ന്ന ഏറനാടന്‍ മണ്ണിലെ ഒരു ഗ്രാമത്തില്‍ കലാപത്തിന്റെ ഭീതിയില്‍ ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം നിഷ്‌കളങ്കരായ മനുഷ്യരുടെ കഥയാണ് ജഗള പറയുന്നത്.

കളരിക്കല്‍ ഫിലിംസിന്റെ ബാനറില്‍ മനോജ് പണിക്കര്‍, സജിത്ത് പണിക്കര്‍, ജിതേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീദേവ് കപ്പൂര്‍ & മുരളി റാം എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.




മറീന മൈക്കിള്‍, സന്തോഷ് കീഴാറ്റൂര്‍,സുനില്‍ സുഗത, ബിറ്റോ ഡേവിഡ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അപ്പുണ്ണി ശശി,കണ്ണന്‍ പട്ടാമ്പി, മുഹമ്മദ് പേരാമ്പ്ര,വിജയന്‍ വി നായര്‍, വിനായക്,പാര്‍ത്ഥസാരഥി, വിജയന്‍ ചാത്തന്നൂര്‍, ലത്തീഫ് കുറ്റിപ്പുറം, വാരിജാക്ഷന്‍ തിരുവണ്ണൂര്‍, പട്ടാമ്പി ചന്ദ്രന്‍, മുഹമ്മദ് ഇരവട്ടൂര്‍, മുരളി റാം,,രമാദേവി കോഴിക്കോട്, അഞ്ചു അരവിന്ദ്,രാധ ലക്ഷ്മി, മീനാ രാഘവന്‍,നിഷ അജീഷ് തുടങ്ങിയവരും അഭിനയിക്കുന്നു. അതോടൊപ്പം നിരവധി നാടക കലാകാരമാരെയും പുതുമുഖങ്ങളെയും ഈ സിനിമയിലൂടെ ശ്രീദേവ് കപ്പൂര്‍ പരിചയപ്പെടുത്തുന്നുണ്ട്.




സംസ്ഥാന അവാര്‍ഡ് ജേതാവും പ്രശസ്ത സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്റെ സംവിധാന സഹായിയായി 2007 ലാണ് ശ്രീദേവ് കപ്പൂരിന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത്. സംവിധായകരായ ഹരികുമാര്‍, കെ കെ. ഹരിദാസ്, സുനില്‍, ഹരിദാസ്, ശരത് ചന്ദ്രന്‍ വയനാട്,സലിം ബാബ, ജയന്‍ പൊതുവാള്‍, ഷാനു സമദ് തുടങ്ങി മലയാള സിനിമ രംഗത്തെ നിരവധി പേരുടെ അസോസിയേറ്റ് ഡയറക്ടരായി ശ്രീദേവ് കപ്പൂര്‍ പ്രവര്‍ത്തിച്ചുണ്ട്.