ചെന്നൈ: പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ് സൂര്യയെ പ്രധാനകഥാപാത്രമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീം. ഈ ചിത്രത്തിന് പിന്നാലെ തന്റെ രണ്ടാമത്തെ ചിത്രം ജ്ഞാനവേല്‍ പ്രഖ്യാപിച്ച് രജനീകാന്തുമായിട്ടായിരുന്നു.അതിനാല്‍ തന്നെ സിനിമാ പ്രേമികളും രജനീകാന്ത് ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയന്‍.

ഒക്ടോബര്‍ 10 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രചരണപരിപാടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.ഇതിനിടെ രജനീകാന്തിനെക്കുറിച്ച് സംവിധായകന്‍ ജ്ഞാനവേല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. 'രജനി സാര്‍ വെറുമൊരു സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല. മികച്ചൊരു നടന്‍ കൂടിയാണ്. വേട്ടയ്യനില്‍ അദ്ദേഹത്തിന്റെ ഉള്ളിലെ നടനെ പുറത്തെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പോലും സംവിധായകന്‍ ആവശ്യപ്പെടുന്നതെന്തും അദ്ദേഹം ചെയ്യും.

ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു.ഒരു ദിവസം ഷൂട്ടിങ്ങിനായി പുലര്‍ച്ചെ രണ്ട് മണിക്ക് വരണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു.കൃത്യസമയത്ത് തന്നെ അദ്ദേഹം സെറ്റിലെത്തി.അത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തി' - ജ്ഞാനവേല്‍ പറഞ്ഞു.ഇദ്ദേഹത്തിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്.ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗുബതി, റിതിക സിങ്, ദുഷാര വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.