മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നിർഭയരായി വളർത്തിയതിന് പിന്നിൽ ആരെന്ന് ചോദിച്ചാർ അർദ്ധശങ്കക്ക് ഇടയില്ലാത്ത വിധം എല്ലാവരും പറയുന്നത് സൗരവ് ഗാംഗുലി എന്നാകും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാക്കാനുള്ള അണിയറ നീക്കങ്ങൾ ഇപ്പോൾ നടക്കുകയാണ്. ലവ് രഞ്ജിത്തും നിർമ്മാതാവ് അങ്കൂർ ഗർഗും ഗാംഗുലിയുടെ വസതി സന്ദർശിച്ചിരിക്കുകയാണ്.

മെയ്‌ 26 നാണ് ഗാംഗുലിയുടെ കൊൽത്തയിലെ വീട്ടിലെത്തിയത്. ഇതുസംബന്ധമായ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം, സിനിമയുടെ ആവശ്യത്തിനാണ് ലവ് രഞ്ജിത്തുംഅങ്കൂർ ഗർഗും ഗാംഗുലിയുടെ വസതി സന്ദർശിച്ചതെന്നാണ്.

ഭാര്യ ഡോണയിൽ നിന്നും ദാദയുമായി അടുത്തു നിൽക്കുന്ന ആളുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചെന്നാണ് വിവരം. ചിത്രത്തിനായുള്ള തിരക്കഥ ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗാംഗുലിയുടെ ജീവിതത്തിലെ ചില അറിയാക്കഥകളും രസകരമായ സംഭവങ്ങളും തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ബിഗ്‌സ്‌ക്രീനിൽ ആരാവും സൗരവ് ഗാംഗുലിയെ അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് വ്യക്തതയായിട്ടില്ല. നടൻ രൺബീർ കപൂറിന്റെ പേരാണ് കൂടുതൽ കേൾക്കുന്നത്. കൂടാതെ നടൻ ആയുഷ്മാൻ ഖുറാനയുടെ പേരും പ്രചരിക്കുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായ ഗാംഗുലിയുടെ ബയോപിക്ക് തിയറ്റർ റിലീസായിട്ടാകും എത്തുകയെന്നും നിർമ്മാതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.