ചെന്നൈ: സൂര്യയുടെ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ശിവ സംവിധാനം ചെയ്യുന്ന കങ്കുവ.രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സൂര്യ ചിത്രം തിയേറ്ററിലേക്ക് എത്തുന്നതും. ഒക്ടോബര്‍ 10 നാണ് ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ രജനികാന്ത് ചിത്രം വേട്ടൈയനും അതേ ദിവസം റിലീസ് പ്രഖ്യാപിച്ചത് തിരിച്ചടിയായി. ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍ പിന്നീട് സൂര്യ ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരുന്നു.

ആരാധകരെ അധികം കാത്തിരിക്കാന്‍ വിടാതെ ആദ്യം പ്രഖ്യാപിച്ചിരുന്ന തീയ്യതിയില്‍ നിന്ന് ഒരു മാസത്തിന് അപ്പുറം ചിത്രം തിയറ്ററുകളിലെത്തും.നവംബര്‍ 14 ആണ് റിലീസ് തീയതി.നേരത്തെ മെയ്യഴകന്‍ എന്ന സിനിമയുടെ ഓഡിയോ ലേഞ്ച് വേദിയില്‍ വച്ചായിരുന്നു രജനി ചിത്രത്തിനുവേണ്ടി കങ്കുവയുടെ റിലീസ് തീയതി മാറ്റുകയാണെന്ന് സൂര്യ പ്രഖ്യാപിച്ചത്. സൂര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു- 'ഒക്ടോബര്‍ 10ന് വേട്ടൈയന്‍ വരികയാണ്. ഞാന്‍ ജനിക്കുന്ന സമയത്ത് സിനിമയില്‍ വന്നയാളാണ് രജനികാന്ത്. കഴിഞ്ഞ 50 വര്‍ഷമായി നമ്മുടെ തമിഴ് സിനിമയുടെ അടയാളമാണ് അദ്ദേഹം.

ഒക്ടോബര്‍ 10 ന് അദ്ദേഹത്തിന്റെ പടം വരുന്നതാണ് ശരിയെന്ന് ഞാന്‍ കരുതുന്നു.നിങ്ങളും എനിക്കൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.കങ്കുവ ഒരു കുഞ്ഞ് ആണ്.അത് ജനിക്കുന്ന ദിവസം അതൊരു ആഘോഷമാക്കുന്നതിന് നിങ്ങള്‍ എനിക്കൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.നിങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ എപ്പോഴും വേണം.രണ്ടര വര്‍ഷത്തിലധികമായി ആയിരം പേരിലധികം തമിഴ് സിനിമയ്ക്ക് ഒരു സ്പെഷല്‍ സിനിമ കൊടുക്കണമെന്നാഗ്രഹിച്ച് രാപ്പകലില്ലാതെ അധ്വാനിക്കുന്നു.ആ അധ്വാനം പാഴാവരുതെന്ന് ഞാന്‍ കരുതുന്നു', എന്നായിരുന്നു സൂര്യയുടെ വാക്കുകള്‍.

ഫാന്റസി ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവയ്ക്കൊപ്പം ആദി നാരായണയും മദന്‍ ഗാര്‍ഗിയും ചേര്‍ന്നാണ്. സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി സംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, അബ്ദുള്ള അല്‍ സാജിദ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.