മുംബൈ: തീയറ്റര്‍ റിലീസ് ചെയ്ത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിങ് ആരംഭിച്ചില്ലായിരുന്നുവെങ്കില്‍ ലാപത ലേഡീസ് ബോക്സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നുവെന്ന് നടന്‍ ആമിര്‍ ഖാന്‍. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് ആമിര്‍. തിയറ്ററുകളില്‍ ഒരു സിനിമയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന വ്യക്തമായ ചിത്രം ബോക്‌സ് ഓഫിസ് നല്‍കുന്നുവെന്ന് ആമിര്‍ പറഞ്ഞു.

ആത്യന്തികമായി, ബോക്‌സ് ഓഫിസാണ് വളരെ കൃത്യമായ മാനദണ്ഡം നല്‍കുന്നത്. അവലോകനങ്ങള്‍ ആത്മനിഷ്ഠമാണെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ക്ക് ഇഷ്ടമാകുന്ന സിനിമ മറ്റു ചിലര്‍ക്ക് ഇഷ്ടമാകണമെന്നില്ല. എന്നാല്‍ ബോക്‌സ് ഓഫിസ് വൈകാരികമല്ല. ഒരു സിനിമ എത്രമാത്രം നേടിയെന്ന് അത് വ്യക്തമായി പറയുന്നു, ഇത് വളരെ കൃത്യമായ അളവുകോലാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'2024 മാര്‍ച്ച് ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ലാപത ലേഡീസ് ഏപ്രില്‍ 26 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങി. ലാപതാ ലേഡീസ് നെറ്റ്ഫ്‌ലിക്‌സില്‍ ഇത്ര പെട്ടെന്ന് സ്ട്രീം ചെയ്തില്ലെങ്കില്‍, അത് തിയറ്ററുകളില്‍ വലിയ വിജയമാകുമായിരുന്നു' - ആമിര്‍ പറഞ്ഞു.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്‌ലിങ് പിക്‌ചേഴ്‌സ്, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ലാപത ലേഡീസ് നിര്‍മിച്ചത്. ഇന്ത്യയിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്. ബിപ്ലബ് ഗോസ്വാമിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. പുതുമുഖങ്ങളായ പ്രതിഭ രത്‌ന, സ്പര്‍ഷ് ശ്രീവാസ്തവ്, നിതാന്‍ഷി ഗോയല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.