സോഷ്യൽ മീഡിയ താരവും നടനുമായ അൽ അമീൻ നായകനായ 'ഡെർബി' എന്ന സിനിമയ്‌ക്കെതിരെ വ്യാപകമായ നെഗറ്റീവ് പ്രചാരണം നടക്കുന്നതായി ആരോപണം. തങ്ങളുടേത് ഒരു ചെറിയ ചിത്രമാണെന്നും, ചിലരെ നിർബന്ധിച്ച് പ്രതികൂല അഭിപ്രായങ്ങൾ പറയിപ്പിക്കുകയാണെന്നും അൽ അമീൻ വെളിപ്പെടുത്തി. ഒരു കുഞ്ഞൻ ചിത്രത്തോടും തുടക്കക്കാരായ തങ്ങളോടും ഈ ക്രൂരത കാണിക്കരുതെന്ന് അദ്ദേഹം തൊഴുകൈകളോടെ അഭ്യർത്ഥിച്ചു.

ക്യാമ്പസ് പശ്ചാത്തലത്തിൽ സജിൽ മമ്പാട് സംവിധാനം ചെയ്ത 'ഡെർബി'ക്ക് ആദ്യ ഷോകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്ന് അൽ അമീൻ പറയുന്നു. എന്നാൽ, ഉച്ചയോടുകൂടി ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിന്നീട് സിനിമ കണ്ട നിരവധി പേർ, പ്രതികൂല അഭിപ്രായങ്ങൾ കേട്ടാണ് തീയേറ്ററിൽ പോയതെങ്കിലും ചിത്രം മികച്ചതാണെന്ന് തങ്ങളെ അറിയിച്ചതായും അമീൻ കൂട്ടിച്ചേർത്തു.

ഈ നെഗറ്റീവ് പ്രചാരണങ്ങളുടെ പിന്നാമ്പുറം അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് അൽ അമീൻ ആരോപിച്ചു. പല റിവ്യൂവർമാരും പോസിറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞിട്ടും, ചില ശക്തികൾ അവരെക്കൊണ്ട് നിർബന്ധിതമായി നെഗറ്റീവ് വീഡിയോകൾ ചെയ്യിക്കുകയായിരുന്നു. "ഞങ്ങൾ പോസിറ്റീവാണ് പറഞ്ഞത്, പക്ഷേ നെഗറ്റീവ് മാത്രമേ പറയാവൂ എന്ന് അവർ നിർബന്ധിച്ചു," എന്ന് റിവ്യൂവർമാർ തങ്ങളോട് വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

നേരിട്ട് ചില ഹൗസ്ഫുൾ ഷോകളിൽ പങ്കെടുത്തെന്നും, പ്രേക്ഷകർ ചിത്രത്തെ മികച്ചതെന്ന് വാഴ്ത്തുന്നതാണ് കണ്ടതെന്നും അൽ അമീൻ വ്യക്തമാക്കി. തങ്ങളുടേത് വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമല്ലെന്നും, സ്വാഭാവികമായ പോരായ്മകൾ ഉണ്ടാകാമെന്നും അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ, ഈ ചിത്രത്തിൽ ഇത്രയും വലിയ നെഗറ്റീവ് പ്രചാരണം അർഹിക്കുന്ന യാതൊന്നുമില്ല. ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് പുറത്ത് മറ്റ് പോസ്റ്ററുകൾ ഒട്ടിച്ചും, വിദ്വേഷ പ്രചാരണം നടത്തിയും ഒരു വിഭാഗം തങ്ങളെ ലക്ഷ്യം വയ്ക്കുകയാണെന്നും അൽ അമീൻ ആരോപിച്ചു. ഇതിന്റെ കാരണം വ്യക്തമല്ലെന്നും, പ്രകമ്പനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താനുൾപ്പെടെയുള്ള തുടക്കക്കാരോടും ചെറിയ സിനിമയോടും ഇങ്ങനെയൊരു സമീപനം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.