കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരായ കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടി. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെക്കിയാണ് നടി മൊഴി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് താന്‍ ഭീഷണി നേരിടുന്നതായി നടി കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള സനല്‍കുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകള്‍ മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. നടിക്കെതിരേ ഒട്ടേറെ പോസ്റ്റുകളാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. നടിയുടേതെന്ന പേരില്‍ ഒരു ശബ്ദസന്ദേശവും പോസ്റ്റ് ചെയ്തിരുന്നു.

പ്രതിക്കെതിരെ കൊച്ചി സിറ്റി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ അമേരിക്കയിലാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. സനല്‍കുമാര്‍ ശശിധരനെതിരെ നടി 2022-ല്‍ നല്‍കിയ ഒരു പരാതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.

ഈ കേസില്‍ അറസ്റ്റിലായ സനല്‍കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനില്‍ക്കുമ്പോഴും പരാതിക്കാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് തുടരുന്നതിനാലാണ് പരാതിക്കാരി വീണ്ടും പൊലീസില്‍ പരാതി നല്‍കിയത്. ബിഎന്‍എസ് വിവിധവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.