അഞ്ജലി മേനോന്റെ ഹ്രസ്വ ചിത്രത്തിലെ ബീഫ് പരാമര്‍ശത്തിന് വെട്ട്. 'യുവ സപ്നോ കാ സഫര്‍' എന്ന ആന്തോളജി മൂവിയിലെ 'ബാക്ക് സ്റ്റേജ്' എന്ന 45 മിനുറ്റുള്ള ചിത്രമാണ് ഒടിടിയില്‍ എത്തിയത്. ചിത്രത്തിലെ ബീഫുമായി ബന്ധപ്പെട്ട സംഭാഷണം മ്യൂട്ട് ചെയ്തത് ചര്‍ച്ചയായിരിക്കുകയാണ്. പ്രസാര്‍ഭാരതിയുടെ ഒടിടി പ്ലാറ്റ്ഫോമായി വേവ്സ് എന്ന പ്ലാറ്റ്ഫോമിലാണ് ചിത്രം എത്തിയത്.

'പണ്ടത്തെ ഹോട്ടല്‍ വോള്‍ഗയില്ലേ? അതിപ്പോഴുമുണ്ടോ. അവിടുത്തെ ബീഫും പൊറോട്ടയും ഇപ്പോഴും കിട്ടോ.. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവിടുത്തെ ബീഫും പൊറോട്ടയും എത്തിച്ചുതരാന്‍ പറ്റുമോ? എന്നാല്‍ ഒരു പ്ലേറ്റ് ആ ഗൗരിദേവിക്ക് കൂടി മേടിച്ചോ'' എന്ന റിമ കല്ലിങ്കലിന്റെ സംഭാഷണത്തിലാണ് ബീഫിനെ മ്യൂട്ട് ചെയ്തിരിക്കുന്നത്.

പ്രസാര്‍ഭാരതിയാണ് സംഭാഷണം വെട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍. അതേസമയം, കേരളത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെ കഥ പറയുന്ന ബാക്ക് സ്റ്റേജ് ആറ് ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

'വണ്ടര്‍ വുമണി'ന് ശേഷം റിലീസിനെത്തിയ അഞ്ജലി മേനോന്‍ ചിത്രമാണ് ബാക്ക് സ്റ്റേജ്. ഇന്ത്യയിലുടനീളമുള്ള വ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തില്‍ എട്ട് ആകര്‍ഷകമായ കഥകള്‍ ഉള്‍പ്പെടുത്തിയ 'യുവ സപ്നോ കാ സഫര്‍' എന്ന ആന്തോളജി മൂവി.