കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപി ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസര്‍ ബോര്‍ഡ് പ്രദർശനാനുമതി നല്‍കി. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അനുപമയുടെ കഥാപാത്രത്തിന്‌റെ പേര് ജാനകി വി എന്ന് ചേര്‍ക്കും. പുതിയ മാറ്റങ്ങൾ വരുത്തിയ പതിപ്പിനാണ് സെൻസർ ബോർഡ് അനുമതി നൽകിയിരിക്കുന്നത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്. സിനിമയിലെ കോടതി രംഗങ്ങള്‍ എഡിറ്റ്‌ ചെയ്തിട്ടുണ്ട്. ഏറ്റവും അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ചിത്രത്തിന്റെ പേര് ജാനകി വി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുകയും കോടതി രംഗങ്ങളിൽ 6 ഇടത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്യുകയും ചെയ്തു. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.

ജാനകി എന്ന പേര് സിനിമയുടെ നിർമ്മാതാക്കൾ ഉപയോഗിച്ചത് മനപ്പൂർവ്വം എന്നായിരുന്നു സെൻസർ ബോർഡിന്‍റെ സത്യവാങ്ങ്മൂലം. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നും സെൻസർ ബോർഡ് വാദിച്ചിരുന്നു. നേരത്തെ ആവശ്യപ്പെട്ടത് പോലെ 96 കട്ടുകളൊന്നും പറയുന്നില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഒരു മണിക്കൂര്‍ എട്ടാം മിനിറ്റിൽ 32ാം സെക്കന്‍റിലാണ് ക്രോസ് എക്സാമിനേഷൻ സീൻ സിനിമയിൽ ആരംഭിക്കുന്നത്. ആ സമയത്തുള്ള ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നാണ് പറഞ്ഞിരുന്നത്. അത് മ്യൂട്ട് ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.

ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും. ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ്‌ വ്യക്തമാക്കിയിരുന്നു. മലയാളമടക്കം അഞ്ചുഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.