ചെന്നൈ: സ്ത്രീകളോട് മോശമായ പെരുമാറ്റവും ലൈംഗികാതിക്രമവും നടത്തിയെന്ന ആരോപണത്തില്‍ തെന്നിന്ത്യന്‍ തമിഴ് നടന്‍ ജോണ്‍
വിജയ്‌ക്കെതിരായ തെളിവുളുമായി ഗായിക ചിന്‍മയി. കുറച്ച് സ്ത്രീകള്‍ നല്‍കിയ പരാതികളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ഗായികയായ ചിന്മയി പുറത്തുവിട്ടിരിക്കുന്നത്. അഭിമുഖമെടുക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകയോട് നടന്‍ മോശമായി പെരുമാറിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നടനെതിരെ ഒന്നിലധികം പരാതികളുള്ളതിന്റെ തെളിവായി സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടത്.

ജോലി സ്ഥലത്തും പരസ്യമായും നടന്‍ മോശമായ തരത്തില്‍ സ്ത്രീകളെ നോക്കുന്നത് അവരില്‍ അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് സ്‌ക്രീന്‍ഷോട്ടുകളിലെ ഉള്ളടക്കം. മാധ്യമ പ്രവര്‍ത്തക അഭിമുഖത്തിന് ചെന്നപ്പോള്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും സംഭവം കണ്ട ഷോയുടെ വനിതാ സംവിധായിക പോലും പ്രതികരിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നു.

'ഇയാള്‍ പൊതുജനങ്ങള്‍ക്ക് വരെ ഒരു ശല്യമാണ്. ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദര്‍ശകനാണ് ജോണ്‍ വിജയ്. 'നോ' എന്ന വാക്കിന്റെ അര്‍ത്ഥം ഇയാള്‍ക്ക് അറിയില്ല. ഒരിക്കല്‍ ശല്യം സഹിക്ക വയ്യാതെ ഞാന്‍ ക്ലബിലെ ബൗണ്‍സര്‍മാരെ അറിയിക്കുകയായിരുന്നു', ചിന്മയി പോസ്റ്റ് ചെയ്ത ഒരു സ്‌ക്രീന്‍ഷോട്ടിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. മുന്‍പും നടനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു വീഡിയോ ജോക്കി ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ ജോണ്‍ വിജയ്‌ക്കെതിരെ മീ ടൂ ഉന്നയിച്ച് രംഗത്തെത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2018-ല്‍ ജോണ്‍ വിജയ് മാപ്പപേക്ഷിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ഏതെങ്കിലും ഉദ്ദേശത്തോടെയോ ഗൂഢലക്ഷ്യത്തോടെയോ അല്ല താന്‍ പ്രവര്‍ത്തിക്കാറുള്ളത് എന്നും സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കപ്പെട്ട സംഭവങ്ങളെക്കുറിച്ച് ശരിക്ക് ഓര്‍മയില്ലെന്നുമായിരുന്നു നടന്റെ പ്രതികരണം. 'തമാശയും രസകരവുമാണെന്ന് ഞാന്‍ കരുതിയ എന്റെ അഭിപ്രായങ്ങള്‍ ആരെയെങ്കിലും ഏതെങ്കിലും സമയത്ത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, എന്റെ പെരുമാറ്റം എന്നെയും വൈകാരികമായി വേദനിപ്പിക്കുന്നുവെന്ന് അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'വെന്നും ജോണ്‍ വിജയ് പറഞ്ഞു.