ചെന്നൈ: തെന്നിത്യയൊട്ടാകെ ആരാധകരുള്ള താരമാണ് ധനുഷ്. കോളിവുഡിന് പുറമെ ബോളിവുഡിലും, ഹോളിവുഡിലും ശ്രദ്ധ നേടാൻ താരത്തിനായ്. തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും മികച്ച ക്രൗഡ് പുള്ളറിൽ ഒരാളാണ് ധനുഷ്. നടന്‍ എന്നതിനൊപ്പം സംവിധായകനെന്ന നിലയിലും ധനുഷിന് മികവ് കാണിക്കാനായി. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ അവസാനത്തെ ആറ് വര്‍ഷത്തെ ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

2019 ല്‍ പുറത്തെത്തിയ അസുരന്‍ മുതല്‍ അവസാന ചിത്രമായ രായന്‍ (2024) വരെയുള്ളവയുടെ കളക്ഷന്‍ ചേര്‍ത്തുള്ളതാണ് പട്ടിക. ഈ കാലയളവില്‍ ധനുഷ് ചിത്രങ്ങളുടെ ആവറേജ് ബോക്സ് ഓഫീസ് കളക്ഷന്‍ 74 കോടിയാണ്. 2019 മുതല്‍ ധനുഷ് ചിത്രങ്ങള്‍ ആകെ നേടിയത് 664 കോടിയാണ്. ഈ കാലയളവില്‍ ഏറ്റവും ചെറിയ കളക്ഷന്‍ നേടിയ ചിത്രം എന്നെ നോക്കി പായും തോട്ടയാണ്. ധനുഷ് തന്നെ സംവിധാനം ചെയ്ത രായനാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം. എന്നൈ നോക്കി പായും തോട്ട 25 കോടിയും രായന്‍ 155.25 കോടിയുമാണ് നേടിയത്. വാത്തി 105 കോടിയും തിരുച്ചിത്രംബലം 101 കോടിയും നേടി.

വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ഇഡ്‍ലി കടൈ. സ്വയം രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച് നായകനുമാവുന്ന ചിത്രം പ്രഖ്യാപനം എത്തിയത് മുതൽ വലിയ ചർച്ചയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ത്രിഭാഷാ ചിത്രമായ കുബേര, ഹിന്ദി ചിത്രം തേരേ ഇഷ്ക് മേം എന്നിവയാണ് ധനുഷിന്‍റേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍. സംവിധായകന്‍ എന്ന നിലയില്‍ ഏറ്റവുമൊടുവില്‍ ധനുഷ് ചെയ്ത ചിത്രം നിലവുക്ക് എന്‍ മേല്‍ എന്നടി കോപം ആയിരുന്നു. റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ യുവതാരനിരയാണ് അണിനിരന്നത്.