ന്യൂഡല്‍ഹി: ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് നായകനായ 'ധുരന്ധര്‍' എന്ന ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. ഹിന്ദി ബല്‍റ്റില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുന്ന ചിത്രത്തിന് ആറ് ഗള്‍ഫ് രാജ്യങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് സിനിമക്ക് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്.

ആദിത്യ ധര്‍ സംവിധാനം ചെയ്ത സ്‌പൈ-ആക്ഷന്‍ ത്രില്ലറില്‍ പാകിസ്ഥാന്‍ വിരുദ്ധ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത് സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചേക്കും. നേരത്തെ, ഫൈറ്റര്‍, സ്‌കൈ ഫോഴ്‌സ്, ദ് ഡിപ്ലോമാറ്റ്, ആര്‍ട്ടിക്കിള്‍ 370, കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങള്‍ക്കും സമാനമായ കാര്യം ചൂണ്ടിക്കാട്ടി ഗള്‍ഫില്‍ പ്രദര്‍ശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ആദ്യ ആഴ്ച ആഗോള തലത്തില്‍ 313 കോടി രൂപയാണ് 'ധുരന്ധര്‍' കളക്ട് ചെയ്തത്. 218 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് സിനിമ നേടിയത്. 28.60 കോടി രൂപയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷന്‍.

ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ രണ്‍വീര്‍ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും നിര്‍ണായക വേഷങ്ങളിലെത്തുന്നു. ബാലതാരമായി സിനിമാ മേഖലയിലേക്ക് എത്തിയ സാറ അര്‍ജുന്‍ ആണ് നായിക. ഇന്ത്യ-പാക് വൈര്യമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ സീക്വല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 19ന് റിലീസ് ആകുമെന്നും അണിയറപ്രവത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.