ചെന്നൈ: ഇന്ത്യന്‍ സിനിമാ ലോകം രണ്ട് വലിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ്. തെലുങ്കില്‍ നിന്ന് ദേവരയും തമിഴില്‍ നിന്ന് കങ്കുവയും. ദേവര ഈ 27 ന് എത്തുമ്പോള്‍ കങ്കുവ നവംബറിലാണ് എത്തുക. രണ്ട് ചിത്രങ്ങളുടെയും ട്രെയ്ലറുകള്‍ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട് കഴിഞ്ഞു. ഇപ്പോഴിത കഴിഞ്ഞ ദിവസം ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ എന്നറിയപ്പെടുന്ന ശങ്കര്‍ എക്സില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്.

റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണമാണ് ശങ്കര്‍ നടത്തിയത്. താന്‍ പകര്‍പ്പവകാശം നേടിയ നോവലിലെ പ്രധാന ഭാഗങ്ങള്‍ ഒരു സിനിമയുടെ ട്രെയിലറില്‍ കണ്ട് ഞെട്ടിപ്പോയി എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.അനുവാദമില്ലാതെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നഎന്നാല്‍ ചിത്രമേതാണെന്ന് അദ്ദേഹം പറയുന്നുമില്ല.

തമിഴിലെ എക്കാലത്തേയും ജനപ്രിയ നേവലായ എസ്. വെങ്കടേശന്‍ എഴുതിയ വീരയുഗ നായകന്‍ വേള്‍പാരി എന്ന നോവല്‍ താന്‍ സിനിമയാക്കുമെന്നും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും മുന്‍പ് ഷങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഒരു സിനിമയുടെ ട്രെയിലറില്‍ നോവലിലെ പ്രധാനരംഗങ്ങള്‍ ഉപയോഗിച്ചതായി കണ്ടെന്നാണ് ഷങ്കര്‍ ആരോപിച്ചിരിക്കുന്നത്. ഇത് തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

'സു. വെങ്കടേശന്റെ വിഖ്യാതമായ 'വീരയുഗ നായകന്‍ വേള്‍പാരി' എന്ന തമിഴ് നോവലിന്റെ പകര്‍പ്പവകാശ ഉടമ എന്ന നിലയില്‍, ഈ നോവലിലെ പ്രധാന രംഗങ്ങള്‍ അനുവാദമില്ലാതെ പല സിനിമകളിലും ഉപയോഗിക്കുന്നത് കാണുന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഏറ്റവും പുതിയഒരു സിനിമയുടെ ട്രെയിലറിലും നോവലിലെ പ്രധാന രംഗങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് കണ്ടു. ഇത് ഏറെ വേദനാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. ദയവായി, സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങള്‍ ഉപയോഗിക്കരുത്. സൃഷ്ടാക്കളുടെ അവകാശങ്ങള്‍ മാനിക്കുക, അനുവാദമില്ലാതെ ദൃശ്യങ്ങള്‍ എടുക്കരുത്, ലംഘിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും.'' ഷങ്കര്‍ കുറിച്ചു.

ഷങ്കറിന്റെ പോസ്റ്റ് വന്നതോടെ ചൂടുപിടിച്ച ചര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍.ഷങ്കറുദ്ദേശിച്ചത് ഏത് സിനിമയേക്കുറിച്ചാണെന്നായിരുന്നു ചര്‍ച്ച.സൂര്യ നായകനായ കങ്കുവയാണ് ഉടന്‍ വരുന്ന പീരിയോഡിക്കല്‍ സിനിമയെന്നും അതിനാല്‍ ഈ ചിത്രത്തേക്കുറിച്ചാണ് ഷങ്കറിന്റെ പോസ്റ്റെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.എന്നാല്‍ അതല്ല,ഷങ്കര്‍ പറഞ്ഞിരിക്കുന്നത് ജൂനിയര്‍ എന്‍.ടി.ആറിന്റെ 'ദേവര'യേക്കുറിച്ചാണെന്നാണ് മറുവിഭാഗത്തിന്റെ വാദം. 'വീരയുഗ നായകന്‍ വേള്‍പാരി' നോവല്‍ വായിച്ചവര്‍ക്ക് അത് മനസിലാവുമെന്നും ഇവര്‍ വാദിക്കുന്നു.