കൊച്ചി: പാന്‍ ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റ് ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പ്രൊമോഷൻ മെറ്റീരിയലുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മാര്‍ക്കോയുടെ വമ്പൻ വിജയത്തിന് ശേഷമെത്തുന്ന സിനിമ ആയതിനാല്‍ ഗെറ്റ് സെറ്റ് ബേബിയിലും 100 കോടി പ്രതീക്ഷയുണ്ട് ആരാധകര്‍ക്ക്.


ഫെബ്രുവരി 21നാണ് 'ഗെറ്റ് സെറ്റ് ബേബി' തിയേറ്ററുകളില്‍ എത്തുന്നത്. കേരളത്തിലെ ചിത്രത്തിന്റെ വിതരണം ആശിര്‍വാദ് സിനിമാസാണ് നിര്‍വഹിക്കുന്നത്. ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമായി ഒരുങ്ങുന്ന 'ഗെറ്റ് സെറ്റ് ബേബി'യില്‍ ഉണ്ണി മുകുന്ദന്‍ ഒരു ഐ വി എഫ് സ്‌പെഷ്യലിസ്റ്റ് ആയാണ് വേഷമിടുന്നത്. ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. നിഖില വിമല്‍ ആണ് നായിക. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

സ്‌കന്ദാ സിനിമാസും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജീവ് സോമന്‍, സുനില്‍ ജയിന്‍, പ്രക്ഷാലി ജെയിന്‍ എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതില്‍ അണിനിരക്കുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവര്‍ത്തകള്‍ പറഞ്ഞു. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് സാം സി എസ് ആണ്. എഡിറ്റിംഗ് അര്‍ജു ബെന്‍. സുനില്‍ കെ ജോര്‍ജ് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ പ്രണവ് മോഹന്‍. പ്രമോഷന്‍ കണ്‌സള്‍ട്ടന്റ് വിപിന്‍ കുമാര്‍ വി.