പ്രമുഖ തമിഴ് നടി നയൻതാരയും നടൻ അജിത് കുമാറും തമ്മിൽ നിലനിൽക്കുന്നതായി പ്രചരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, ഇതിനെച്ചൊല്ലി നയൻതാര അജിത്തിനും നിർമ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിനെതിരെ ദുർമന്ത്രവാദം പ്രയോഗിച്ചെന്ന ആരോപണങ്ങളെക്കുറിച്ചും വിശദീകരണവുമായി തമിഴ് യൂട്യൂബർ അഹമ്മദ് മീരാൻ രംഗത്തെത്തി. ഇത് വെറും ഗോസിപ്പുകളാണെന്നും, ബ്ലാക്ക് മാജിക്കായി ചിത്രീകരിക്കുന്നത് നാണംകെട്ട പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഗ്നേഷ് ശിവൻ അജിത്തിനെ നായകനാക്കി ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് പ്രൊജക്ട് പ്രഖ്യാപിച്ചതുപോലെ മുന്നോട്ട് പോയില്ല. വിഘ്നേഷ് ശിവനെ സംവിധായക സ്ഥാനത്ത് നിന്ന് മാറ്റുകയും പകരം മഗിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരികയും ചെയ്തു. വിഘ്നേഷിന്റെ കഥ ലൈക പ്രൊഡക്ഷൻസിന് ഇഷ്ടപ്പെടാഞ്ഞതായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. ഈ സംഭവത്തിന് ശേഷം നയൻതാരയും അജിത്തും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വന്നുവെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.

തൻ്റെ ഭർത്താവിനെ അവഗണിച്ചതിൻ്റെ പേരിൽ നയൻതാര അജിത്തിനും ലൈക പ്രൊഡക്ഷൻസിനെതിരെയും കൂടോത്രം ചെയ്തു എന്ന തരത്തിൽ ഒരു പ്രമുഖ തമിഴ് മാധ്യമം വാർത്ത നൽകിയിരുന്നു. ഇത് അജിത്തിനും ലൈക പ്രൊഡക്ഷൻസിനും പ്രശ്നങ്ങളുണ്ടാക്കിയെന്നും, ഇതിൻ്റെ പരിഹാര ക്രിയകൾക്കായാണ് അടുത്തിടെ അജിത് കേരളത്തിലടക്കം ക്ഷേത്രദർശനം നടത്തിയതെന്നും വാർത്തകളിൽ സൂചിപ്പിച്ചു.

എന്നാൽ, ഈ വിഷയത്തിൽ പ്രതികരിച്ച അഹമ്മദ് മീരാൻ, നയൻതാരയും അജിത്തും തമ്മിൽ നിലനിൽക്കുന്നത് ഒരു പ്രൊഫഷണൽ പ്രശ്നം മാത്രമാണെന്നും, ഇതിനെ ദുർമന്ത്രവാദമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. ഇരുവരും ഒരുമിച്ച് 'ബില്ല', 'ആരംഭം', 'വിശ്വാസം', 'ഏകൻ' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.