ചെന്നൈ: കിരൺ റാവുവിൻ്റെ 'ലാപത ലേഡീസ്' 2025-ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തതായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. 29 ചിത്രങ്ങളുടെ പട്ടികയിൽ നിന്നുമാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ആമിർ ഖാൻ കിരൺ റാവു ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

നാഷണൽ അവാർഡ് നേടിയ മലയാള ചിത്രം 'ആട്ടം', കനി കുസൃതി, ദിവ്യ പ്രഭ എന്നിവർ മുഖ്യ വേഷത്തിലെത്തിയിരുന്ന കാനിൽ പ്രൈസ് നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്നീ ചിത്രങ്ങളും മല്സരത്തിനായുള്ള പട്ടികയിലുണ്ടായിരുന്നു.

അസാമീസ് സംവിധായകൻ ജാനു ബറുവ നയിക്കുന്ന 13 പേരടങ്ങുന്ന സെക്ഷൻ കമ്മിറ്റിയിലായിരുന്നു 'ലാപത ലേഡീസ്' ഓസ്കാർ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ലാപത ലേഡീസിന് പുറമെ ഹിന്ദി സിനിമ 'ശ്രീകാന്ത്', തമിഴ് സിനിമകളായ മാരി സെൽവരാജ് സംവിധാനം ചെയ്ത 'വാഴൈ', പാ രഞ്ജിത് വിക്രം കൂട്ടുക്കെട്ടിലെ 'തങ്കലാൻ', പാർവതി, ഉർവശി കേന്ദ്രകഥാപാത്രങ്ങളായെത്തിയ മലയാളം സിനിമ 'ഉള്ളൊഴുക്ക്' എന്നിവ 29 ടൈറ്റിൽ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു.

വിജയ് സേതുപതി നായകനായെത്തിയ ഹിറ്റ് ചിത്രം 'മഹാരാജ', തെലുങ്ക് ചിത്രങ്ങളായ 'കൽകി 2898 എഡി' യും 'ഹനുമാനും' ഹിന്ദി ചിത്രങ്ങളായ 'സ്വാതന്ത്ര വീർ സവർക്കർ', 'ആർട്ടിക്കിൾ 370' എന്നിവയും പട്ടികയിൽ ഇടം പിടിച്ചു.

ഈ വർഷം മാർച്ചിൽ റിലീസായ 'ലാപത ലേഡീസ്' മികച്ച പ്രേക്ഷക നിരൂപക പ്രശംസ പിടിച്ച് പറ്റിയിരുന്നു. കഥ, തിരക്കഥ, അഭിനേതാക്കളുടെ ശക്തമായ പ്രകടന എന്നിവയായിരുന്നു ചിത്രത്തിന്റെ ശ്രദ്ധാകർഷണം. ബമുലിയ, ധമൻഖേഡ എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രം ഒരു ട്രെയിൻ യാത്രക്കിടെ ലക്ഷ്യസ്ഥലം മാറിപ്പോകുന്ന രണ്ട് നവവധുമാരെ പിന്തുടർന്നാണ്.

ബോക്‌സ് ഓഫീസിലും ചിത്രം വലിയ വിജയം നേടിയിരുന്നു. വെറും 5 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 23 കോടിയാണ് നേടിയത്.

നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ്, രവി കിഷൻ, ഛായ കദം, ഗീത അഗർവാൾ ശർമ്മ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ടൊറൻ്റോ രാജ്യാന്തര ചലച്ചിത്ര മേള ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.

ആമിർ ഖാൻ നായകനായി 2022 ൽ പുറത്തിറങ്ങിയ 'ലഗാൻ' നു ശേഷം ഓസ്‌കർ പുരസ്‌കാരത്തിനായി മത്സരിക്കാൻ മറ്റൊരു ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.