- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായി പ്രകാശ് രാജിനെ തിരഞ്ഞെടുത്തു; മത്സര ചിത്രങ്ങളുടെ സ്ക്രീനിംഗ് ഒക്ടോബർ 6-ന് ആരംഭിക്കും
തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനായുള്ള ജൂറിയുടെ ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ തിരഞ്ഞെടുത്തു. അന്തിമ വിധിനിർണയ സമിതിയിൽ പ്രമുഖ ചലച്ചിത്ര പ്രവർത്തകരും അംഗങ്ങളാണ്. സംവിധായകരായ രഞ്ജൻ പ്രമോദും ജിബു ജേക്കബും പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് ഉപസമിതികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലും അംഗങ്ങളായി സ്ഥാനമേൽക്കും.
നടനും നിർമ്മാതാവുമെന്ന നിലയിൽ അഞ്ച് ദേശീയ പുരസ്കാരങ്ങൾ നേടിയ പ്രകാശ് രാജ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാല് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2007-ൽ 'കാഞ്ചീവരം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. ഏഴ് തമിഴ്നാട് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ അദ്ദേഹം, 2010-ൽ സംവിധാനം ചെയ്ത കന്നഡ ചിത്രം 'നാനു നാന്ന കനസു' വൻ വിജയമായിരുന്നു. 31 വർഷമായി ഇന്ത്യൻ സിനിമയിൽ സജീവമായ പ്രകാശ് രാജ്, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി അഭിനയിച്ചിട്ടുണ്ട്.
അന്തിമ വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും ഉൾപ്പെടുന്നു. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിനായി ആകെ 128 സിനിമകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. മത്സര ചിത്രങ്ങളുടെ സ്ക്രീനിംഗ് ഒക്ടോബർ 6-ന് രാവിലെ ആരംഭിക്കും.