ന്യൂഡല്‍ഹി: അടിയന്തരവസ്ഥ പശ്ചാത്തലമായി ഒരുക്കിയ 'എമര്‍ജന്‍സി' സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കങ്കണ റണാവത്ത്. തന്റെ സിനിമയ്ക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണെന്നും കങ്കണ പറയുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. കാര്യങ്ങളുടെ പോക്കില്‍ താന്‍ തീര്‍ത്തും നിരാശയിലാണെന്നും കങ്കണ പറയുന്നു. സിനിമയില്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നത് കങ്കണയാണ്.

നമ്മള്‍ എത്രമാത്രം ഭയക്കും? ഈ സിനിമ ചെയ്തത് വളരെ ആത്മാഭിമാനത്തോടെയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ആദ്യം ലഭിച്ചെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. അവര്‍ എന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞു. സിനിമയുടെ അണ്‍കട്ട് പതിപ്പ് പുറത്തിറക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ബിജെപി എംപി കൂടിയായ കങ്കണ പറഞ്ഞു.

ചില സമ്മര്‍ദ്ദങ്ങള്‍ കാരണം സിനിമയുടെ ഓരോ ഭാഗങ്ങള്‍ കട്ട് ചെയ്യുകയാണ്. സിനിമയുടെ പവിത്രതയ്ക്കുവേണ്ടിയാണ് പോരാടുന്നതെന്നും അവര്‍ പറഞ്ഞു.അതേസമയം അടിയന്തരാവസ്ഥയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സിഖ് സംഘടനയുടെ ഹര്‍ജി ഇന്ന് മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കും.

സാമുദായിക സംഘര്‍ഷത്തിന് കാരണമാകും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാം എന്നാരോപിച്ച് ശിരോമണി അകാലിദള്‍ വെള്ളിയാഴ്ച സിബിഎഫ്‌സിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.