ബെംഗളൂരു: കന്നഡ സൂപ്പർതാരം യഷ് നായകനായി എത്തുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ ടീസറിനെതിരെ രൂക്ഷമായ വിമർശനം. ടീസറിലെ അശ്ലീല ഉള്ളടക്കം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ, മാതാപിതാക്കൾക്കൊപ്പം കാണാൻ ബുദ്ധിമുട്ടുള്ള രംഗങ്ങളിൽ അഭിനയിക്കില്ലെന്ന യഷിന്റെ പഴയ പ്രസ്താവന കുത്തിപ്പൊക്കി താരത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ടീസർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി വനിതാ വിഭാഗം നൽകിയ പരാതിയിൽ കർണാടക വനിതാ കമ്മീഷൻ സെൻസർ ബോർഡിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

എക്സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ ടീസറിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. "എന്റെ മാതാപിതാക്കൾക്കൊപ്പം ഇരുന്ന് കാണാൻ ബുദ്ധിമുട്ടുള്ള ഒരു രംഗവും ഞാൻ സിനിമയിൽ ചെയ്യില്ല" എന്ന് യഷ് ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ അഭിമുഖത്തിലെ ഭാഗങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നിലവിലെ ടീസറിനെതിരെ ആരാധകരടക്കമുള്ളവർ വിമർശനം ഉന്നയിക്കുന്നത്. അതേസമയം, വർഷങ്ങൾക്ക് മുൻപുള്ള ഒരു നടന്റെ നിലപാട് താരമായതിന് ശേഷം മാറാമെന്നും അത് സ്വാഭാവികമാണെന്നുമാണ് യഷ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.

'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. മാർച്ച് 19-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. നയൻതാര, ഹുമ ഖുറേഷി, കിയാരാ അദ്വാനി, രുക്മിണി വസന്ത് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'കെജിഎഫ് ചാപ്റ്റർ 2' ലൂടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ശേഷം യഷിന്റെ വലിയ തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്.

യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവിയാണ് ഛായാഗ്രഹണം.

രവി ബസ്രൂർ സംഗീത സംവിധാനവും, ഉജ്വൽ കുൽക്കർണി എഡിറ്റിംഗും, ടി പി അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത്.