ഏറെ പ്രതീക്ഷകളോടെ തിയേറ്ററുകളില്‍ എത്തിയ ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം 'ജോക്കര്‍: ഫോളി എ ഡ്യൂക്സി'ന്റെ റേറ്റിങ് കുത്തനെ കൂപ്പുകുത്തിയിരിക്കുകയാണ്. റിലീസിന് പിന്നാലെ വ്യാപക നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ എത്തിയതോടെയാണ് റോട്ടന്‍ ടൊമാറ്റോയില്‍ ചിത്രത്തിന്റെ റേറ്റിങ് കുത്തനെ കുറഞ്ഞത്.

ഡിസി ചിത്രങ്ങളില്‍ റേറ്റിങ് ഏറ്റവും കുറഞ്ഞ ചിത്രങ്ങളുടെ പട്ടികയില്‍ ഇതോടെ ജോക്കര്‍: ഫോളി എ ഡ്യൂക്സ് ഇടം പിടിച്ചു. സിനിമകളുടെ നിലവാരവും ബോക്സോഫീസ് പ്രകടനവും മുന്‍നിര്‍ത്തി പ്രേക്ഷകരുടെ അഭിപ്രായങ്ങളും വിലയിരുത്തി സിനിമകളുടെ റേറ്റിങ് നിശ്ചയിക്കുന്ന വെബ് സൈറ്റാണ് റോട്ടന്‍ ടൊമാറ്റോ. ഇവരുടെ പുതിയ ഡാറ്റപ്രകാരം 39 ശതമാനം മാത്രമാണ് നിലവില്‍ ചിത്രത്തിന്റെ റേറ്റിങ്. ആഴ്ചയവസാനം എത്തുമ്പോള്‍ ചിത്രത്തിന്റെ റേറ്റിങ് ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജോക്വിന്‍ ഫീനിക്സും ലേഡി ഗാഗയും അഭിനയിച്ച 'ജോക്കര്‍: ഫോളി എ ഡ്യൂക്സ്' ഒക്ടോബര്‍ 2 നാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. നായക കഥാപാത്രമായ ആര്‍തറിന്റെ കാമുകി ഹാര്‍ലി ക്വിന്‍ ആയിട്ടാണ് ലേഡി ഗാഗ എത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഏറെ പ്രതിക്ഷകളോടെ എത്തുകയും മോശം അഭിപ്രായം നേടുകയും ചെയ്ത ഡിസിയുടെ ജസ്റ്റിസ് ലീഗിനെക്കാളും താഴെയാണ് നിലവില്‍ 'ജോക്കര്‍: ഫോളി എ ഡ്യൂക്സ്' ന്റെ റേറ്റിങ്. 40 ശതമാനമായിരുന്നു ജസ്റ്റിസ് ലീഗിന്റെ റേറ്റിങ്.

2016-ലെ 'സൂയിസൈഡ് സ്‌ക്വാഡ്' (26%), റയാന്‍ റെയ്നോള്‍ഡ്സ് അഭിനയിച്ച 2011-ലെ 'ഗ്രീന്‍ ലാന്റേണ്‍' (25%) എന്നിവയാണ് റോട്ടന്‍ ടൊമാറ്റോസില്‍ ഏറ്റവും കുറവ് റേറ്റിങുകള്‍ ലഭിച്ച ഡിസി ചിത്രങ്ങള്‍.

2019 ല്‍ റിലീസ് ചെയ്ത ജോക്കറിന്റെ ആദ്യ ഭാഗം റെക്കോര്‍ഡ് കളക്ഷനായിരുന്നു സൃഷ്ടിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ജോക്വിന്‍ ഫിനീകിസിന് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്തത് ടോഡ് ഫിലിപ്പ്‌സ് തന്നെയാണ് ജോക്കര്‍: ഫോളി എ ഡ്യൂക്‌സും സംവിധാനം ചെയ്തത്. രണ്ട് പേര്‍ക്ക് ഒരേ സമയം അനുഭവപ്പെടുന്ന ഹാലുസിനേഷന്‍ എന്നാണ് എീഹശല മ ഉലൗഃ എന്ന വാക്ക് കൊണ്ട് അര്‍ഥത്ഥമാക്കുന്നത്.