സ്തുതി എന്ന ഗാനത്തിന് വേണ്ടി ഡാന്‍സ് ചെയ്യണമെന്ന് അറിഞ്ഞപ്പോള്‍ ടെന്‍ഷനാണ് ആദ്യം വന്നതെന്ന് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ബോഗയ്ന്‍വില്ലയുടെ പ്രമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എനിക്ക് ആവശ്യത്തില്‍ കൂടുതല്‍ ടെന്‍ഷനായിരുന്നു സ്തുതിക്ക് വേണ്ടി ഡാന്‍സ് ചെയ്യണമെന്ന് അറിഞ്ഞപ്പോള്‍ വന്നത്. കാരണം എല്ലാവര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട് ഞാന്‍ ഡാന്‍സ് ഭയങ്കരമായി പഠിച്ചിട്ടുണ്ടെന്ന്. പക്ഷെ പഠിച്ചിട്ടില്ല. ഒരു വര്‍ഷം ഭരതനാട്യം പഠിച്ചിരുന്നു അത്രമാത്രം. അതും അഞ്ചാം ക്ലാസില്‍ വെച്ചാണ്.

ശേഷം ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ ഡാന്‍സ് ചെയ്ത പാട്ടുകള്‍ ഹിറ്റായതുകൊണ്ടാണ് ഞാന്‍ ഡാന്‍സറാണെന്നുള്ള മുള്‍ക്കിരീടം എനിക്ക് വന്നു. ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ള ഡാന്‍സിന്റെ പാറ്റേണെ ആയിരുന്നില്ല സ്തുതിയിലേത്. അതുകൊണ്ട് ഈ ഡാന്‍സ് കളിച്ചാല്‍ കയ്യും കാലുമൊക്കെ ഒടിയുമോ എന്നൊരു ടെന്‍ഷനുണ്ടായിരുന്നു. പുതിയ രീതിയിലുള്ള മൂവ്‌മെന്റ്‌സ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. ഇത്രയും നാളത്തെ സിനിമാ ജീവിതത്തിനിടയില്‍ ആദ്യമായാണ് ഒരു ഡാന്‍സിന്റെ റിഹേഴ്‌സല്‍ ചെയ്ത് ലൊക്കേഷനില്‍ വന്ന് അത് പെര്‍ഫോം ചെയ്യുന്നതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

ശേഷം നിത്യഹരിത നായകന്‍ പോലുള്ള വിശേഷണങ്ങളെ കേള്‍ക്കുമ്പോഴുള്ള മനോഭാവവും നടന്‍ വെളിപ്പെടുത്തി. ഒരിക്കല്‍ മകന്‍ ചോദിച്ച ചോദ്യം കൂടി വെളിപ്പെടുത്തിയായിരുന്നു താരത്തിന്റെ പ്രതികരണം. നിത്യഹരിത നായകനൊന്നുമല്ല ഞാന്‍... അത്യാവശ്യം പ്രായമൊക്കെയായി. ഈയിടയ്ക്ക് മോന്‍ ഉറക്കിത്തിനടയില്‍ എന്നോട് ചോദിച്ചു അപ്പയ്ക്ക് എത്ര വയസായെന്ന്. ഞാന്‍ കരുതി പ്രായം കുറച്ച് പറയാമെന്ന്. അങ്ങനെ മുപ്പത്തിയേഴെന്ന് പറഞ്ഞു. ഉടന്‍ അവന്റെ മറുപടി വന്നു അത് ഇച്ചിരി ഓവറല്ലേയെന്ന്. ഉറങ്ങികിടക്കുകയായിരുന്ന എന്റെ മകന് വരെ മനസിലായി തുടങ്ങി. ജീനിന്റെ ഗുണം കൊണ്ടാകും ഞാന്‍ ഇങ്ങനെ ഇരിക്കുന്നത്. എന്റെ അപ്പനും അമ്മയും കാണാന്‍ അത്യാവശ്യം കൊള്ളാം... ഞാന്‍ തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ട്... അമ്മ എന്റെ അമ്മയല്ലായിരുന്നുവെങ്കില്‍ അമ്മയെ ഞാന്‍ വളച്ചേനെയെന്ന്.

ലൈഫ് എഞ്ചോയ് ചെയ്യുന്നു... പ്രസന്റില്‍ ജീവിക്കുന്നുവെന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടും വിഷമങ്ങളും ഉണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്. നന്നായി ഉറങ്ങുന്നു... ഭക്ഷണം കഴിക്കുന്നു അത്ര തന്നെ എന്ന് പറഞ്ഞ് താരം അവസാനിപ്പിച്ചു. ചോക്ലേറ്റ് നായകന്‍ എന്ന ഇമേജ് പൂര്‍ണമായും കുടഞ്ഞ് കളഞ്ഞ് പുതിയ ഉയരങ്ങളിലെത്തി നില്‍ക്കുകയാണ് കയറ്റിറക്കങ്ങള്‍ ഏറെക്കണ്ട ചാക്കോച്ചന്റെ കരിയര്‍. അതുകൊണ്ട് തന്നെ നടന്റെ പുതിയ സിനിമ ബോഗയ്ന്‍വില്ലയില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്.