രജനികാന്ത് ചിത്രം 'കൂലി' എല്‍സിയുവില്‍ ഉള്‍പ്പെടുന്ന സിനിമയല്ല. എന്നാല്‍ അതിന് ശേഷം ചെയ്യുന്നത് എല്‍സിയുവിലെ ഒരു പീക്ക് സിനിമ ആയിരിക്കുമെന്നും സംവിധായകന്‍ ലോകേഷ് കനകരാജ്. ഇതുവരെ വന്ന എല്ലാ കഥാപാത്രങ്ങളും ആ ചിത്രത്തിലുണ്ടാകും. കമല്‍ ഹാസന്‍ ചിത്രം 'വിക്രം' ഒരു എനര്‍ജിയോടെ അവസാനിപ്പിക്കാനാണ് റോളക്‌സിനെ അവതരിപ്പിച്ചത്. റോളക്‌സിനെ പ്രധാന കഥാപാത്രമാക്കി ഒരു സ്റ്റാന്‍ഡ്അലോണ്‍ സിനിമ പദ്ധതിയുണ്ടെന്നും ലോകേഷ് കനകരാജ് പറഞ്ഞു.

കൂലി എല്‍സിയുവില്‍ ഉള്‍പ്പെടുന്ന സിനിമയല്ല. എന്നാല്‍ അതിന് ശേഷം ചെയ്യുന്നത് എല്‍സിയുവിലെ ഒരു പീക്ക് സിനിമ ആയിരിക്കും. ഇതുവരെ വന്ന എല്ലാ കഥാപാത്രങ്ങളും അതിലുണ്ടാകും. വിക്രം സിനിമ ചെയ്യുന്നത് മുന്‍പ് തന്നെ എല്‍സിയുവിനെ പറ്റിയും ക്രോസ് ഓവറുകളെ പറ്റിയും ചര്‍ച്ചകള്‍ നടന്നിരുന്നു. അതുപോലെ റോളക്‌സിനെ പ്രധാന കഥാപാത്രമാക്കി ഒരു സ്റ്റാന്‍ഡ്അലോണ്‍ സിനിമയും പദ്ധതിയുണ്ട്', ലോകേഷ് കനകരാജ് പറഞ്ഞു. മാസ്റ്റര്‍ ക്ലാസ് എന്ന ഫിലിം ഡിസ്‌കഷനില്‍ സംസാരിക്കവെയാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

ലിയോ ചിത്രത്തില്‍ സംഭവിച്ച പിഴവുകളെ കുറിച്ചും അദ്ദേഹം പറഞ്ഞു. അതിലെ ഫ്‌ളാഷ് ബാക്ക് കുറച്ച് കൂടി സമയം എടുത്ത ചെയ്യേണ്ട ഒന്നായിരുന്നു. ഗെയിം ഓഫ് ത്രോണ്‍സില്‍ കാണുന്ന പോലെ ഒരു സ്റ്റോറിയാണ് ഉദ്ദേശിച്ചത്. എന്നാല്‍ അതിന് സാധിച്ചില്ല. തുടര്‍ന്ന് അതില്‍ പാട്ടും ഇന്‍ട്രോ ഫൈറ്റും അടക്കം വയ്‌ക്കേണ്ടി വന്നു. ലിയോ രണ്ടാം ഭാഗം ഉണ്ടെങ്കില്‍ അതിന് പാര്‍ത്ഥിപന്‍ എന്നാണ് പേരി ഇടുകയെന്നും ലോകേഷ് പറഞ്ഞു.

കാര്‍ത്തിയെ നായകനാക്കി 'കൈതി'യുടെ രണ്ടാം ഭാഗമായ 'കൈതി 2' ആണ് ഇനി എല്‍സിയുവില്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ ചിത്രമാകും ലോകേഷ് പറഞ്ഞ എല്‍സിയുവിലെ പീക്ക് സിനിമയെന്നാണ് ഇപ്പോഴുള്ള ചര്‍ച്ചകള്‍. 2025ല്‍ 'കൈതി' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ലോകേഷ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന 'കൂലി' ആണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് കനകരാജ് ചിത്രം. നാഗാര്‍ജുന, ശ്രുതി ഹാസന്‍, സത്യരാജ്, ഉപേന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.