നടന്‍ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവ് വിനോദ് കുമാര്‍ രംഗത്ത് .നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂള്‍ ചിത്രീകരിക്കാനിരിക്കവേ സിനിമാ സംഘത്തെ അറിയിക്കാതെ സെറ്റില്‍ നിന്ന് പ്രകാശ് രാജ് ഇറങ്ങിപ്പോയെന്നും അത് കാരണം തനിക്ക് ഒരു കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് നിര്‍മാതാവായ വിനോദ് കുമാറിന്റെ ആരോപണം. പ്രകാശ് രാജ് എക്സില്‍ പങ്കുവെച്ച ചിത്രം റി ട്വീറ്റ് ചെയ്തുകൊണ്ടാണ് വിനോദ് കുമാര്‍ പ്രകാശ് രാജിനെതിരെ രംഗത്തെത്തിയത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമൊപ്പമുള്ള ചിത്രമാണ് പ്രകാശ് രാജ് പങ്കുവെച്ചത്. 2024 സെപ്റ്റംബര്‍ 30-നാണ് ഇത് സംഭവിച്ചതെന്നും ഏകദേശം 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടുന്ന നാല് ദിവസത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങവെയാണ് പ്രകാശ് രാജിന്റെ ഈ പ്രവര്‍ത്തിയെന്നും വിനോദ് കുമാര്‍ എക്‌സില്‍ കുറിച്ചു. മറ്റൊരു പ്രൊഡക്ഷനില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍ ആണ് അദ്ദേഹം തങ്ങളെ ഉപേക്ഷിച്ച് കാരവാനില്‍നിന്ന് ഇറങ്ങിപ്പോയതെന്നും പോസ്റ്റില്‍ പറയുന്നു.



എന്തുചെയ്യണമെന്ന് അറിയാതെ ഒടുവില്‍ തങ്ങള്‍ക്ക് ഷെഡ്യൂള്‍ അവസാനിപ്പിക്കേണ്ടി വന്നു. ഇതുകാരണം വലിയ നഷ്ടമുണ്ടായി. ഒരു കോടി രൂപയുടെ നഷ്ടമാണ് പ്രകാശ് രാജിന്റെ ഈ പ്രവര്‍ത്തി മൂലം തങ്ങള്‍ക്ക് വന്നതെന്നും തന്നെ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ പ്രകാശ് രാജ് ആ വാക്ക് പാലിച്ചില്ലെന്നും വിനോദ് കുമാര്‍ ആരോപിച്ചു. വിനോദ് കുമാറിന്റെ ആരോപണങ്ങളോട് ഇതുവരെ പ്രകാശ് രാജ് പ്രതികരിച്ചിട്ടില്ല. 2021ല്‍ പുറത്തിറങ്ങിയ വിശാല്‍ നായകനായ 'എനിമി' എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും മുമ്പ് ഒന്നിച്ച് പ്രവര്‍ത്തിച്ചത്.