കൊച്ചി: തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കും ബോഡി ഷെയ്മിങ്ങിനും എതിരെ രൂക്ഷമായ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ് രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന ഒരു സ്റ്റേജ് ഷോയിലെ പ്രകടനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയുണ്ടായ അവഹേളനങ്ങളോടാണ് അഭിരാമി പ്രതികരിച്ചത്. ആരാണ് കൂടുതൽ ക്രൂരത കാട്ടുന്നതെന്ന മത്സരം നടക്കുന്ന ഒരിടമായി സാമൂഹിക മാധ്യമങ്ങൾ മാറിയെന്ന് അവർ കുറ്റപ്പെടുത്തി.

തന്റെ പാട്ടിനെയും നൃത്തത്തെയും അവഹേളിച്ച് നിരവധി പോസ്റ്റുകളും കമന്റുകളും വന്നതിന് പുറമെ കടുത്ത ബോഡി ഷെയ്മിങ്ങും അഭിരാമിക്ക് നേരിടേണ്ടി വന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗായികയുടെ പ്രതികരണം. "നൂറുകണക്കിന് വീഡിയോകൾക്ക് താഴെയുള്ള കമന്റുകൾ വായിച്ചാണ് ഞാൻ ഉറങ്ങിയത്. രാവിലെ ഉണർന്നതും ഇതേ ബഹളങ്ങളിലേക്കാണ്," അഭിരാമി കുറിച്ചു.

അഭിരാമിയുടെ കുറിപ്പിന്റെ പൂർണരൂപം:

നൂറ് വിഡിയോകള്‍ക്ക് താഴെയുള്ള കമന്റുകള്‍ വായിച്ചാണ് ഞാന്‍ ഉറങ്ങിപ്പോയത്. രാവിലെ എഴുന്നേറ്റതും ആ ബഹളത്തിലേക്കാണ്. വ്യത്യസ്തമായ ആംഗിളുകള്‍, അസാധാരണമായ റാംപ് ഷോട്ടുകള്‍, ക്യാമറ താഴെ വച്ചെടുത്തവ. സത്യം പറഞ്ഞാല്‍ എനിക്കാരേയും പൂര്‍ണമായും കുറ്റപ്പെടുത്താനില്ല. അതായിരുന്നു സെറ്റപ്പ്. അതായിരുന്നു സ്‌പേസ്. അപ്പോഴു ഒരുപാട് പറയാന്‍ ആഗ്രഹിച്ചിട്ടും ഒന്നും പറയാന്‍ പറ്റാത്തത് വല്ലാത്തൊരു അവസ്ഥയാണ്.

ദൈവാനുഗ്രഹത്താല്‍ ഷോ നടന്നത് നിറഞ്ഞ സദസിലാണ്. രണ്ടര മണിക്കൂര്‍, തുടക്കം മുതല്‍ അവസാനം വരെ, ഗ്രൗണ്ട് ജനങ്ങള്‍ നിറഞ്ഞു നിന്നു. അനങ്ങാതെ നിന്ന് പാടാന്‍ ഞാനൊരു ലെജന്റൊന്നുമല്ല. ഞാനൊരു പെര്‍ഫോമറാണ്. ഞാന്‍ ചലിക്കും, ഡാന്‍സ് ചെയ്യും. എന്റെ ശ്വാസവും ശരീരവും ആ നിമിഷത്തില്‍ സമര്‍പ്പിക്കും. അത് തന്നെയാണ് ഞാന്‍ ചെയ്തതും.

പക്ഷെ വളരെ വ്യത്യസ്തമായൊരു മൂഡിലാണ് സോഷ്യല്‍ മീഡിയ ഉണര്‍ന്നു വന്നത്. ഒരു ദയയും കാണിച്ചില്ല. ജെന്ററും പ്രായവും സാഹചര്യവും പരിഗണിച്ചില്ല. അത് എല്ലായിടത്തു നിന്നും വരുന്നുണ്ട്. ഒരു തിപ്പെട്ടിക്കൊള്ളി ഉരച്ചിട്ടാല്‍ മാത്രം മതി, ഉടനെ അതൊരു വിരുന്നായി മാറും. മത്സരമാകും. ആരാണ് കൂടുതല്‍ നന്നായി അപമാനിക്കുന്നത്? ആര്‍ക്കാണ് കൂടുതല്‍ ക്രൂരത? ആര്‍ക്കാണ് കൂടുതല്‍ ഉച്ചത്തില്‍ വൃത്തികേട് പറയാന്‍ സാധിക്കുന്നത്? എന്ന മത്സരം. ബോഡി ഷെയ്മിങും സ്ലട്ട് ഷെയ്മിങും എല്ലാം സാധാരണയെന്ന പോലെ പറയുന്നു. വിനോദം പോലെ.

വാക്കുകളല്ല കൂടുതല്‍ വേദനിപ്പിക്കുന്നത്. ചിന്ത അസാന്നിധ്യമാണ്. ഇതുമൊരു ജീവന്‍ ആണെന്ന് ചിന്തിക്കാന്‍ ഒരു നിമിഷം പോലും മാറ്റിവെക്കുന്നില്ല. ആ ഗ്രൗണ്ട് നിറയെ ആളുകളായിരുന്നു. അവര്‍ ആസ്വദിക്കുകയായിരുന്നു. ആ വ്യക്തി രണ്ട്-രണ്ടര മണിക്കൂറായി പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുകയാണ്. ശ്വാസമില്ലാതെ, പെര്‍ഫെക്ടല്ലാതെ. അതും ഒരു മനുഷ്യനാണ്.

ലൈവില്‍ തെറ്റുകള്‍ സ്വാഭാവികമാണ്. പക്ഷെ അനുകമ്പ എന്നത് ഓപ്ഷണല്‍ ആയി മാറിയിരിക്കുകയാണ്. മറ്റുള്ളവരുടെ പിഴവുകള്‍ മാത്രം കാണാനുന്ന തരത്തില്‍ നെഗറ്റിവിറ്റിയാല്‍ അന്ധരാകാന്‍ നമ്മളെയെല്ലാം പരിശീലിപ്പിച്ചതു പോലെ. എന്റെ ചെറുപ്പത്തിലും ഇപ്പോഴും മറ്റൊരാളെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല. എല്ലാ പെര്‍ഫോമര്‍ക്കും സംഗീതജ്ഞര്‍ക്കും ഗായകര്‍ക്കും മനുഷ്യനും നിലനില്‍പ്പിന്നുള്ള അവകാശമുണ്ട്. തങ്ങളുടേതായ രീതിയില്‍ പരിപാടി അവതരിപ്പിക്കാനുള്ള അവകാശമുണ്ട്.

സോഷ്യല്‍ മീഡിയയൊരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇവിടെ വിജയം എന്നാല്‍ ഏറ്റവും മോശം വ്യക്തിയാവുക എന്നതാണ്. ആര്‍ക്കാണ് കൂടുതല്‍ ആഴത്തില്‍ വേദനിപ്പിക്കാനാവുക? ഏറ്റവും വൃത്തികെട്ട വാക്കുകള്‍ ആരാണ് തെരഞ്ഞെടുക്കുക? നമ്മള്‍ എങ്ങനെ ഇവിടെയെത്തി എന്ന് എനിക്ക് അറിയില്ല.

കഴിഞ്ഞ രാത്രി ഭാരമേറിയതായിരുന്നു. ഇന്ന് രാവിലെ ഒരേസമയം തമാശകരവും സങ്കടകരമായൊരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. ചെറിയൊരു കപ്പ് പോസ്റ്റിറ്റിവിറ്റി കൊണ്ട് ഒരു കാട്ടുതീ അണയ്ക്കാനാകില്ല. അതിനാല്‍ ക്ഷീണിതയും ശ്വാസമില്ലാതാവുകയും ചെയ്ത ഞാന്‍ ഒരു ഓരത്തു നിന്നു കൊണ്ട എല്ലാം കാണുകയാണ്. പോരാടാനില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കൂടുതല്‍ അനുകമ്പ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത് നമ്മള്‍ വെറുപ്പ് നല്‍കുന്നത് തുടരുകയാണ്. ചിലപ്പോള്‍ അതൊരു തമാശയാകാം. ചിലപ്പോള്‍ കുറ്റ സമ്മതമാകാം. അതിന്റെ വഴിക്ക് വിടുന്നു.

ഭാരമേറിയ ഹൃദയത്തോടെയാണ് ഞാനിത് എഴുതുന്നത്, എങ്കിലും കാര്യങ്ങൾ തുറന്നുപറയുമ്പോൾ എനിക്ക് എപ്പോഴും ഒരു ആശ്വാസം തോന്നാറുണ്ട്. സോഷ്യൽ മീഡിയ ഏറെക്കാലമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ്, ചിലപ്പോഴൊക്കെ ഇതൊരു ഡയറി പോലെ തോന്നും. അതുകൊണ്ട് ഇന്ന് ഞാൻ ഇതിൽ വീണ്ടും കുറിക്കുകയാണ്.

ആർക്കെങ്കിലും അല്ലെങ്കിൽ ഈ സമൂഹത്തിനോ പ്രേക്ഷകർക്കോ ഞാൻ എന്ത് ദ്രോഹമാണ് ചെയ്തതെന്ന് ഇന്നും എനിക്കറിയില്ല, പക്ഷേ ഓർമ്മ വെച്ച കാലം മുതൽ ഞാൻ ക്രൂരമായ പരിഹാസങ്ങൾക്കും വേട്ടയാടലുകൾക്കും ഇരയായിട്ടുണ്ട്. എന്നിട്ടും ഞാൻ അത് കാര്യമാക്കിയില്ല. തളർന്നുപോകുന്ന നിമിഷങ്ങളിൽ എന്നെ ചേർത്തുപിടിക്കാൻ കുടുംബമെന്നും സുഹൃത്തുക്കളെന്നും വിളിക്കാവുന്ന കുറച്ച് മനുഷ്യരെ എനിക്ക് ലഭിച്ചു. അതൊരു വലിയ അനുഗ്രഹമാണ്, എല്ലാവർക്കും അത് ലഭിക്കണമെന്നില്ല.

അതുകൊണ്ട് നിങ്ങൾ ആരായാലും—ഒരു കലാകാരനോ, ഉദ്യോഗസ്ഥനോ, വിദ്യാർത്ഥിയോ, സ്വത്വം തിരയുന്ന ഒരാളോ, ഒരു പെൺകുട്ടിയോ, ട്രാൻസ്‌ജെൻഡറോ അതോ വെറുമൊരു മനുഷ്യനോ ആയിക്കൊള്ളട്ടെ—നിങ്ങൾ ഇത്തരം പരിഹാസങ്ങൾ അർഹിക്കുന്നില്ല. ഒരിക്കലും!

ആരെങ്കിലും നിങ്ങളെ തകർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഇത് ഓർക്കുക: അവർ നിങ്ങളെ കളിയാക്കുകയല്ല, മറിച്ച് സ്ക്രീനിലായാലും ജീവിതത്തിലായാലും നിങ്ങളുടെ പ്രഭ കെടുത്താൻ അവരുടെ സമയവും ഊർജ്ജവും പാഴാക്കുകയാണ്. അതിൽ വീണുപോകരുത്. നിങ്ങളെത്തന്നെ സ്നേഹിക്കുക, ഉറച്ചുനിൽക്കുക. നിങ്ങളുടെ നിലനിൽപ്പിന് അവരുടെ അംഗീകാരം ആവശ്യമില്ല.

വർഷങ്ങളായി ഞാൻ കരുത്തിനെ ഒരു കവചം പോലെ അണിഞ്ഞിരുന്നു, ആവശ്യമുള്ളപ്പോഴൊക്കെ അത് എന്നെ സംരക്ഷിച്ചു. ശക്തയാണെന്ന് അഭിനയിച്ച് അഭിനയിച്ച് ഒടുവിൽ എപ്പോഴോ ഞാൻ ശരിക്കും കരുത്തയായി മാറി. പക്ഷേ കരുത്തായിരിക്കുക എന്നതിനർത്ഥം മിണ്ടാതിരിക്കുക എന്നല്ല. കരയുന്നതും ആഴത്തിൽ വേദനിക്കുന്നതും അത് പുറത്തുപറയുന്നതും നമ്മളെ ബലഹീനരാക്കില്ല, മറിച്ച് നമ്മളെ മനുഷ്യരാക്കും.

ഇപ്പോൾ വേദന അനുഭവിക്കുന്നവരോടായി പറയട്ടെ: നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങളെ കാണാൻ ആളുകളുണ്ട്. നിങ്ങൾ ഉള്ളതുപോലെ തന്നെ പൂർണ്ണരാണ്. എല്ലാവർക്കും സ്നേഹവും പ്രകാശവും കരുത്തും നേരുന്നു. നല്ല ദിവസങ്ങൾ വരിക തന്നെ ചെയ്യും.