അജിത് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. ഇടവേളയ്ക്ക് ശേഷം അജിതും തൃഷയും പെയറായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്നത് ആക്ഷന്‍ ചിത്രമാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളില്‍ എത്തും. സിനിമയുടെ തമിഴ്‌നാട്ടിലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് അഡ്വാന്‍സ് ബുക്കിങ്ങില്‍ നിന്ന് ലഭിക്കുന്നത്.

പല തിയേറ്ററുകളിലും സിനിമയുടെ ആദ്യ ദിവസത്തെ ടിക്കറ്റ് മുഴുവന്‍ വിറ്റു തീര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടിക്കറ്റിനായുള്ള തിരക്ക് വര്‍ധിക്കുന്നതിനാല്‍ പലരും കൂടുതല്‍ ഷോ സിനിമയ്ക്കായി ചാര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ചിത്രം ബുക്ക് മൈ ഷോയില്‍ നിന്ന് മാത്രം 42.14 കെ ടിക്കറ്റ് വിറ്റെന്നാണ് പലരും എക്‌സില്‍ പോസ്റ്റ് ചെയ്യുന്നത്.

ഈ കുതിപ്പ് തുടര്‍ന്നാല്‍ അജിത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കളക്ഷന്‍ വിടാമുയര്‍ച്ചി സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇന്ന് 10 മണി മുതല്‍ ആരംഭിക്കും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രത്തിന് കേരളത്തില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ ഉണ്ടായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ 9 മണി മുതലാണ് ആദ്യ ഷോ ആരംഭിക്കുക.

ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിര്‍വഹിക്കുന്നത് എന്‍ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാര്‍ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയര്‍ച്ചി'.മിലന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന വിടാമുയര്‍ച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.