കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം വിശദീകരിക്കാന്‍ നടന്‍ അജ്മല്‍ അമീര്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി പെണ്‍കുട്ടികളുടെ ആരോപണങ്ങള്‍. നിരവധി പെണ്‍കുട്ടികളാണ് അജ്മല്‍ അമീറില്‍ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റില്‍ അറിയിക്കുന്നത്.

അജ്മല്‍ വിഡിയോ കോള്‍ ചെയ്തതായും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തുന്നു. അജ്മല്‍ കൂട്ടുകാരികള്‍ക്ക് മോശം മെസജുകള്‍ അയച്ചതായും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച സഹതാരങ്ങളോടും അജ്മലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായതായി ആരോപണമുണ്ട്. എന്നാല്‍, അത്തരം ആരോപണങ്ങളെല്ലാം തള്ളുകയാണ് നടന്‍.

മെസജുകള്‍ തന്റെ അക്കൗണ്ട് കൈകാര്യം ചെയ്തവര്‍ അയച്ചതാണെന്നാണ് അജ്മലിന്റെ വാദം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതല്‍ താന്‍ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്മല്‍ സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. നേരത്തെ, തന്റേതെന്ന പേരില്‍ പ്രചരിച്ച ശബ്ദങ്ങള്‍ എഐ ആണെന്ന് വിശദീകരിച്ചാണ് അജ്മല്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ഈ വിഡിയോയ്ക്ക് താഴെയാണ് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് അജ്മലിന്റെ വിഡിയോ കോള്‍ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നത്. വാട്‌സാപ്പ് കോള്‍ റെക്കോഡ് ചെയ്തതിന്റെ ഒരു ഭാഗമാണ് പുറത്തുവന്നത്. സെക്‌സ് വോയിസില്‍ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്. തന്റെ കല്യാണം കഴിഞ്ഞതല്ലേ എന്ന് പെണ്‍കുട്ടി ചോദിക്കുമ്പോള്‍ അതൊന്നും താന്‍ അറിയേണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്.

2007 ല്‍ പുറത്തിറങ്ങിയ 'പ്രണയകാലം' എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീര്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ 'ഒരു വേനല്‍ പുഴയില്‍' എന്ന ഗാനമാണ് അജ്മലിനെ ശ്രദ്ധേയനാക്കിയത്.