കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ആൻ മാത്യു അഭിനയ രംഗത്തേക്ക് കടന്നു വന്ന വഴികളെക്കുറിച്ചും നേരിടേണ്ടി വന്ന കുടുംബപരമായ വെല്ലുവിളികളെക്കുറിച്ചും മനസ്സുതുറന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമാ-സീരിയൽ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചത്.

ഇടുക്കി കട്ടപ്പന സ്വദേശിയായ ആൻ, ഏവിയേഷൻ മേഖലയിൽ നിന്നാണ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. തുടർന്ന് അഭിനയത്തിലും സജീവമാവുകയായിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന 'മഞ്ഞൾ പ്രസാദം' എന്ന സീരിയലിലൂടെയാണ് ആദ്യമായി അഭിനയിച്ചത്. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന 'ടീച്ചറമ്മ' എന്ന പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിൽ ആൻ അഭിനയിക്കുന്നുണ്ട്.

വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തന്നെ ലോക്കൽ ചാനലുകളിൽ ആങ്കറിംഗ് ചെയ്തിരുന്നു. ഏവിയേഷൻ പഠനത്തിനിടെയാണ് പരസ്യ രംഗത്തേക്ക് കടന്നു വരുന്നത്. ചെമ്മണ്ണൂർ അക്കാദമിയുടെ പരസ്യത്തിലൂടെയാണ് തുടക്കം. ദുബായിൽ ജോലിക്കിടെ ഷോർട് ഫിലിമുകളിലും പ്രവർത്തിച്ചു. ഈ ഷോർട് ഫിലിമുകളിൽ ഒന്നിലൂടെയാണ് 'മഞ്ഞൾ പ്രസാദം' സീരിയലിലേക്കുള്ള അവസരം ലഭിക്കുന്നത്. 2016 ൽ ആയിരുന്നു ആദ്യ സീരിയൽ. 2017 ൽ കുഞ്ഞു ജനിച്ച ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്തു.

തന്റെ അഭിനയത്തോടു വീട്ടുകാർക്ക് ഒരു താത്പര്യവുമുണ്ടായിരുന്നില്ലെന്ന് ആൻ വെളിപ്പെടുത്തി. ആദ്യ സീരിയലിന് വേണ്ടി ജോലി ഉപേക്ഷിച്ചപ്പോൾ വീട്ടുകാരിൽ നിന്നും വലിയ വിമർശനം നേരിടേണ്ടി വന്നു. തുടർന്ന് 'കാണാക്കൺമണി' എന്ന സീരിയലിൽ അവസരം ലഭിച്ചപ്പോൾ വീട്ടിൽ പറയാൻ പേടി തോന്നിയെന്നും, തൻ്റെ ബൊട്ടീക്കിൽ കോസ്റ്റ്യൂം ചെയ്യാനാണെന്ന് വീട്ടിൽ കള്ളം പറഞ്ഞ് പോവുകയായിരുന്നെന്നും ആൻ കൂട്ടിച്ചേർത്തു. വീട്ടുകാർക്ക് സീരിയൽ കാണുന്ന ശീലമില്ലാത്തതിനാൽ അയൽക്കാർ വഴിയാണ് താൻ അഭിനയിക്കുന്ന വിവരം അവർ അറിഞ്ഞതെന്നും ആൻ പറഞ്ഞു. മറ്റൊരു നായിക വരാത്തതുകൊണ്ട് പെട്ടെന്ന് അഭിനയിക്കേണ്ടി വന്നതാണെന്ന് അന്ന് വീട്ടുകാരുമായി സംസാരിച്ചെന്നും അവർ കൂട്ടിച്ചേർത്തു.