ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. വിവാഹ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ അനുഷ്‌കയുടെ ടീം. 44-ാം വയസില്‍ അനുഷ്‌കയ്ക്ക് വിവാഹം എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതും അല്ല മാധ്യമപ്രവര്‍ത്തനം എന്ന് പറഞ്ഞു കൊണ്ടാണ് വിവാഹ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അനുഷ്‌കയുടെ ടീം അറിയിച്ചത്. 'ദിവസവും ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം തലക്കെട്ടാക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെയെങ്കിലും കാത്തിരിക്കണം.

സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും അല്ല പത്രപ്രവര്‍ത്തനം. ഏറ്റവും കൂടുതല്‍ നിരാശ തോന്നിയത് അനുഷ്‌കയുടെ പ്രായത്തില്‍ തട്ടി നില്‍ക്കുന്ന തലക്കെട്ടുകളാണ്. എന്തുകൊണ്ട് 44 വയസ്സ് എന്ന് ഏകദേശം എല്ലാ തലക്കെട്ടുകളും ഹൈലൈറ്റ് ചെയ്ത് പറയുന്നു, അത് എന്തെങ്കിലും തരത്തിലുള്ള വിശദീകരണമോ വിവാദമോ ആണോ.

ഇത് ഒരു തരത്തില്‍ അവരുടെ പ്രായത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. അങ്ങനെ പ്രായം ഒരു വലിയ പ്രശ്നമാണെങ്കില്‍, എന്തുകൊണ്ട് നടന്മാരുടെ കാര്യത്തില്‍ എത്തുമ്പോള്‍ ഈ എനര്‍ജി കാണിക്കുന്നില്ല. എന്തുകൊണ്ട് ഒരു നടിയുടെ കാര്യം പറയുമ്പോള്‍ മാത്രം പ്രായം എടുത്ത് മുന്നില്‍ വയ്ക്കുന്നു.

വിവാഹം എന്നത് തീര്‍ത്തും വ്യക്തിപരമായ ഒന്നാണ്. അതൊരു ബ്രേക്കിങ് ന്യൂസും ട്രെന്‍ഡുമല്ല, പ്രത്യേകിച്ചും ഒരു സെന്‍സേഷണല്‍ എന്‍ഗേജുമെന്റുമല്ല. നിരന്തരം ഇത്തരം ഗോസിപ്പുകള്‍ നല്‍കുന്നത് അതത് പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത കളയുന്ന ഒന്നാണ്. പ്രധാനമായും, നടന്മാര്‍ക്ക് നല്‍കുന്ന അതേ മാന്യതയും ബഹുമാനവും നടിമാര്‍ക്കും നല്‍കൂ'.- അനുഷ്‌കയുടെ ടീം പ്രസ്താവനയില്‍ അറിയിച്ചു.