സോഷ്യല്‍ മീഡിയയിലും പുറത്തും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട് പ്രണയബന്ധങ്ങളില്‍ ഒന്നായിരുന്നു നടന്‍ അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ളത്. 2018ലാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ട് പേരും പിരിഞ്ഞതായി ഈ അടുത്ത വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രണയബന്ധം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. ഈ അടുത്തിടെ രാജ് താക്കറെയുടെ ദീപാവലി പാര്‍ട്ടിയില്‍ താന്‍ സിംഗിള്‍ ആണെന്ന് അര്‍ജുന്‍ കപൂര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജീവിതപങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമഖത്തിലാണ് ഇക്കാരം അര്‍ജുന്‍ പറഞ്ഞിരിക്കുന്നത്.

ഞാന്‍ സ്നേഹിക്കുന്ന ഒരാളോട് എനിക്ക് എന്റെ നിശബ്ദത പോലും പങ്കുവെക്കാനാകണം. അത് വളരെ പ്രധാനമാണ്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാലും എല്ലാ സമയവും സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും പരസ്പരം ബന്ധപ്പെടാനാകണം. ഏതൊരു കാര്യവും കൂടുതല്‍ ചിന്തിക്കാതെ പങ്കുവെക്കുക എന്ന ആശയത്തിലാണ് വിശ്വസിക്കുന്നത്. -അര്‍ജുന്‍ കപൂര്‍ പറഞ്ഞു.

സ്നേഹമെന്നാല്‍ എല്ലായ്‌പ്പോഴും ഒരു വ്യക്തിയോടൊപ്പം നില്‍ക്കുകയെന്നതല്ല. അവരുമൊന്നിച്ച് ജീവിതം കെട്ടിപ്പടുക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹമുണ്ടാകണം. വ്യക്തികള്‍ പരസ്പരം പങ്കാളിയുടെ ജോലിയും മനസിലാക്കിയിരിക്കണമെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം മേരെ ഹസ്ബന്‍ഡ് കി ബീവിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് അര്‍ജുന്‍ കപൂര്‍ മനസ് തുറന്നത്.

മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ ഉറപ്പായും അറിയിക്കാം. ഇപ്പോള്‍ എനിക്ക് എന്റെ സിനിമയെ കുറിച്ചാണ് സംസാരിക്കേണ്ടത്. ശരിയായ സമയത്തെല്ലാം എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വേണ്ടത്ര സംഭാഷണങ്ങളും സംസാരങ്ങളും ഞാന്‍ അനുവദിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു എന്നും അര്‍ജുന്‍ പറഞ്ഞു.

'പതി പത്നി ഓര്‍ വോ' (2019), 'ഖേല്‍ ഖേല്‍ മെയ്ന്‍' (2024) എന്നീ ചിത്രങ്ങളുടെ സംവിധായകനായ മുദ്ദസര്‍ അസീസിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'മേരെ ഹസ്ബന്‍ഡ് കി ബീവി' (എന്റെ ഭര്‍ത്താവിന്റെ ഭാര്യ) . ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രത്തില്‍ രാകുല്‍ പ്രീത് സിങ്, ഭൂമി പഡ്നേക്കര്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളായിരുന്നു അര്‍ജുന്‍ കപുറും മലൈക അറോറയും. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. അര്‍ജുന്‍ കപുര്‍ താനിപ്പോള്‍ സിംഗിളാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയതോടെയാണ് ബ്രേക്ക് അപ്പ് അഭ്യൂഹങ്ങള്‍ക്കും അവസാനമായത്.