കൊച്ചി: തന്നെക്കുറിച്ച് ആളുകള്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ടന്നും അതില്‍ വേദനയുണ്ടെന്നും നടന്‍ ബാല. താനും കുടുംബവും ആരേയും ഉപദ്രവിച്ചിട്ടില്ല. ആരേയും റേപ്പ് ചെയ്തിട്ടില്ല. കള്ളങ്ങള്‍ പറഞ്ഞ് തന്നേയും കുടുംബത്തേയും ഉപദ്രവിക്കരുതെന്നും ബാല ആവശ്യപ്പെട്ടു. ഭാര്യ കോകിലയ്ക്കൊപ്പമുള്ള വീഡിയോയിലാണ് നടന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നേരത്തെ, താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദികള്‍ മുന്‍ഭര്‍ത്താവും അയാളുടെ കുടുംബവുമായിരിക്കുമെന്ന് ആരോപിച്ച് മുന്‍പങ്കാളി എലിസബത്ത് ഉദയന്‍ രംഗത്തെത്തിയിരുന്നു. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയിലുള്ള വീഡിയോയിലായിരുന്നു എലിസബത്ത് ആരോപണം ഉന്നയിച്ചത്. ഇതിന് പരോക്ഷ മറുപടിയായി, 'അവര്‍ക്ക് മെഡിക്കല്‍ അറ്റന്‍ഷനാണ് വേണ്ടത്, മീഡിയ അറ്റന്‍ഷനല്ല', എന്ന് ബാല പറഞ്ഞു. എലിസബത്തിന്റെ പേര് പറയാതെയാണ് ബാലയുടെ മറുപടി.

'എന്നെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ ആളുകള്‍ ഉണ്ടാക്കുന്നുണ്ട്. മനസില്‍വേദനയുണ്ട്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചപോലും ആശുപത്രിയില്‍ ഉണ്ടായിരുന്നു. കുഴപ്പമില്ല, ജീവിതത്തില്‍ ഫൈറ്റ് ചെയ്ത് മുന്നോട്ടുപോവുകയാണ്. എനിക്ക് കിട്ടാത്ത കുടുംബ ജീവിതം 41-ാം വയസ്സില്‍ എനിക്ക് കിട്ടി. ഭാര്യ കോകില എന്നെ നന്നായി നോക്കുന്നുണ്ട്. എന്തിന് അതില്‍ അസ്വസ്ഥതയുണ്ടാക്കണം? സത്യമായും ഞാനോ എന്റെ കുടുംബമോ ആരേയും ഉപദ്രവിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യുന്ന ആളുകളല്ല, അതിന്റെ ആവശ്യവും ഞങ്ങള്‍ക്കില്ല', ബാല പറഞ്ഞു.

'അവര്‍ക്ക് മെഡിക്കല്‍ അറ്റന്‍ഷെന്‍ വേണം, മീഡിയ അറ്റന്‍ഷനല്ല എന്ന് ഞാന്‍ ആദ്യം മുതലേ പറയുന്നുണ്ട്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുമ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നുണ്ട്. സ്വന്തം കുടുംബം പോലും നോക്കുന്നില്ല. അതിന്റെ വിഷമം എനിക്കുമുണ്ട്. ഇതിനെക്കുറിച്ച് ഞാന്‍ സംസാരിക്കുകയേയില്ലെന്ന് നാലുമാസം മുമ്പ് ഞാന്‍ പറഞ്ഞു. സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്ന് ഞാന്‍ പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ കോടതിയില്‍ പോയത്. തുടര്‍ച്ചയായി എന്നേയും കോകിലയേയും കുടുംബത്തേയും ഉപദ്രവിക്കുകയാണ്. ഞാന്‍ ആരേയും റേപ്പ് ചെയ്തിട്ടില്ല. ദൈവം സത്യമായും ഞാന്‍ ആരേയും ചെയ്തിട്ടില്ല. എല്ലാം എന്തിനുവേണ്ടിയാണെന്ന് കാണുന്നവര്‍ക്ക് മനസിലാവും', ബാല പറഞ്ഞു.

സംസാരിച്ചുകൊണ്ടിരിക്കെ ഭാര്യ കോകിലയേ ഫ്രെയിമിലേക്ക് വിളിച്ചുവരുത്തിയ ബാല തങ്ങളെ വെറുതെ വിടണമെന്ന് അഭ്യര്‍ഥിച്ചു. 'രണ്ടുപേരും മനസില്‍ തട്ടി പറയുകയാണ്, ദയവുചെയ്തു ഞങ്ങളുടെ കുടുംബത്തെ വിട്ടേക്ക്. കള്ളങ്ങള്‍ പറഞ്ഞ് ഉപദ്രവിക്കരുത്. ബാല കള്ളനല്ല. ഞങ്ങളുടെ കുടുംബം മോശക്കാരല്ല. ബാല കൂട്ടിച്ചേര്‍ത്തു.