കോഴിക്കോട്: നടി കൃഷ്ണപ്രഭ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. തൃശൂർ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് ആണ് പരാതി നൽകിയത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി വിവാദപരമായ പരാമർശങ്ങൾ നടത്തിയത്. വിഷാദരോഗത്തെ 'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷൻ' എന്ന് തമാശ രൂപേണ വിശേഷിപ്പിച്ചതിനെയാണ് പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ കൂടുതൽ ഒറ്റപ്പെടുത്താനും ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും സാധ്യതയുള്ള ഇത്തരം അശാസ്ത്രീയ പരാമർശങ്ങൾ പൊതുസമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയുടെ ഭാഗത്തുനിന്ന് വരുന്നത് ഗൗരവമായി കാണണമെന്നും പരാതിയിൽ പറയുന്നു. വിവാദപരമായ ഭാഗങ്ങൾ ഉൾപ്പെട്ട വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യണമെന്നും, നടി പൊതുജനങ്ങളോട് നിരുപാധികം മാപ്പ് ചോദിക്കുകയും മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നൽകുകയും ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മാനസികാരോഗ്യ സംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ ബോധവൽക്കരണ ശ്രമങ്ങളെ തകർക്കുന്നതാണെന്ന് പരാതിക്കാരൻ കൂട്ടിച്ചേർത്തു. വിഷാദം കളിയാക്കേണ്ട ഒന്നല്ല, കൃത്യമായ ചികിത്സ ആവശ്യമുള്ള രോഗാവസ്ഥയാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനഞ്ജയ് അറിയിച്ചു.